കൊല്ലം∙ കോഴിക്കോട് എൻസിസി ക്യാംപിൽ വച്ചു വെടിയേറ്റു മരിച്ച പത്തനാപുരം സ്വദേശി ധനുഷ് കൃഷ്ണ(19)യുടെ മൃതദേഹം സംസ്കരിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടതിനെത്തുടർന്നാണ് മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കളും നാട്ടുകാരും തയാറായത്. ആർഡിഒയും സ്ഥലം എംഎൽഎ കെ.ബി. ഗണേഷ്കുമാറും സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി നാളെ ധനുഷ് കൃഷ്ണയുടെ വീടു സന്ദർശിക്കും. അടുത്ത മന്ത്രിസഭായോഗത്തിൽ ധനസഹായം നിശ്ചയിക്കുമെന്നു ജില്ല കലക്ടറെ ഉമ്മൻ ചാണ്ടി അറിയിച്ചു.
അതേസമയം, എൻസിസി കെഡറ്റ് ധനുഷ് കൃഷ്ണ വെടിയേറ്റു മരിച്ച സംഭവത്തിൽ നടക്കുന്ന ആഭ്യന്തര അന്വേഷണം നീതിപൂർവമായിരിക്കുമെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന മഹാരാഷ്ട്ര ഡയറക്ടറേറ്റ് ബ്രിഗേഡിയർ രജനീഷ് സിൻഹ അറിയിച്ചു. ധനുഷിന്റെ മരണത്തിൽ ബന്ധുക്കൾ ഉന്നയിച്ച ദുരൂഹതയും അന്വേഷിക്കും. കേരള പൊലീസുമായി സഹകരിച്ചാവും അന്വേഷണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ധനുഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാരണക്കാരായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.