കുമ്പനാട്: പാസ്റ്റർ റ്റി. എസ്. എബ്രഹാം നിത്യതയിൽ. കേരള പെന്തകോസ്ത് ചരിത്രത്തിൽ ഒരു യുഗത്തിന്റെ അന്ത്യമാണ് ഐ. പി. സിക്കാർ സ്നേഹപൂർവ്വം “പപ്പാ” എന്നു വിളിക്കുന്ന പാസ്റ്റർ റ്റി. എസ് എബ്രഹാമിന്റ വിയോഗത്തിൽ സംഭവിച്ചത്.
ദീർഘ നാളുകളായി ശാരീരിക അസ്വസ്ഥതയിൽ ഭവനത്തിൽ വിശ്രമിത്തിലായിരുന്നു ദൈവ ഭൃത്യൻ. ശാരീരിക അസ്വസ്ഥത മൂലം വളരെ നാളുകളായി പൊതു വേദികളിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു പാസ്റ്റർ റ്റി. എസ്.
പ്രായാധിക്യം മൂലം കഴിഞ്ഞ ദിവസവും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മറ്റു ചികിത്സകൾ ഒന്നും ഈ ഘട്ടത്തിൽ സാധ്യമല്ലാത്തതിൽ പ്രിയപ്പെട്ടവർ മടക്കി ബംഗ്ളാവിൽ കൊണ്ടുവന്നു ശുശ്രൂഷിക്കുകയായിരുന്നു.
ഇന്ന് രാവിലെ 7.05 ഓടെയാണ് താൻ പ്രിയം വച്ച അക്കരെ നാട്ടിലേക്ക് യാത്രയായത്.
പ്രത്യാശ നിർഭരമായ വിടവങ്ങലിനാണ് കുമ്പനാട് സാക്ഷ്യം വഹിച്ചത്. ജീവിതം തന്നെ സന്ദേശമാക്കി അനേകരെ ക്രിസ്തുവിങ്കലേക്കു ആദായപ്പെടുത്തിയ വന്ദ്യ പിതാവിന്റെ നേതൃത്വം ഇന്ത്യ പെന്തകോസ്ത് സഭയുടെ സുവർണ്ണ കാലഘട്ടമായിരുന്നു. ഐ. പി. സി പ്രസ്ഥാനം ഏറ്റവുമധികം വളർന്നു പന്തലിച്ചതും പ്രീയ പിതാവ് നേതൃത്വത്തിൽ ഇരുന്നപ്പോളാണ്.
സഹധർമിണിയുടെ വിയോഗത്തിലും താൻ പ്രത്യാശ കൈവിടാതെ നിലനിന്നു. കർത്തൃദാസൻ കാലയവനികയിൽ മറഞ്ഞുവെങ്കിലും വിശ്വാസികളുടെ മനസുകളിൽ അദ്ദേഹത്തോടുള്ള സ്നേഹം മായാതെ നിലനില്ക്കും.
ശ്രേഷ്ട ദൈവദാസന്റെ വിയോഗത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ അഗാധമായ ദുഃഖം പങ്കുവയ്ക്കുന്നു. എങ്കിലും പേർ വിളിക്കും നേരം ആ പൊൻ പുലരിയിൽ വീണ്ടും പ്രീയ പിതാവിനെ നമ്മൾ കണ്ടുമുട്ടും എന്ന പ്രത്യാശയും നമുക്കുണ്ടല്ലോ!
സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പിറകാലെ അറിയിക്കുന്നതായിരിക്കും.