കൊളംബോ∙ ശ്രീലങ്കയിൽ രാവിലെ ആരംഭിച്ച പാർലമെന്റ് തെരഞ്ഞടുപ്പ് പുരോഗമിക്കുന്നു. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ പ്രധാനമന്ത്രിയായി അധികാരത്തിലെത്താൻ മത്സര രംഗത്തുണ്ട്. സിരിസേനയുടെ യുപിഎഫ്എ പാർട്ടിയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. മാസങ്ങൾക്ക് മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞടുപ്പിൽ മൈത്രിപാല സിരിസേനയോട് രാജപക്ഷെ പരാജയപ്പെട്ടിരുന്നു.
യുപിഎഫ്എയുടെ പിന്തുണയോടെയാണ് രാജപക്ഷെ മത്സരരംഗത്തുള്ളത്.എന്നാൽ യുപിഎഫ്എയ്ക്ക് ഭൂരിപക്ഷം ലഭിച്ചാലും രാജപക്ഷെയെ പ്രധാനമന്ത്രി ആക്കാൻ അനുവദിക്കില്ലെന്ന് സിരസേന പറഞ്ഞിരുന്നു. ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും സംഖ്യകക്ഷികളും ഉൾപ്പെടുന്ന യുപിഎഫ്എ രാജപക്ഷെയെ സ്ഥാനാർഥിയാക്കിയതിനോട് സിരിസേന യോജിച്ചിരുന്നില്ല.
രാവിലെ ആറുമണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും. 12,314 പോളിങ് സ്റ്റേഷനുകളും 1,600 വോട്ടെണ്ണൽ കേന്ദ്രങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. 225 സീറ്റുള്ള നാഷനൽ പാർലമെന്റിലെ 196 അംഗങ്ങളെയാണ് വോട്ടിങ്ങിലൂടെ തിരഞ്ഞടുക്കുന്നത്.