വാഷിങ്ടൺ ∙ ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എൻഎസ്എ) ചർച്ച റദ്ദാക്കിയ നടപടി നിരാശാജനകമെന്ന് യുഎസ്. ഈ ആഴ്ചയുടെ അവസാനം നടത്താനിരുന്ന ഇന്ത്യ-പാക്ക് ചർച്ച റദ്ദായത് നിരാശാജനകമാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകൾ വേഗത്തിൽ പുനഃരാരംഭിക്കാൻ എല്ലാ പ്രോത്സാഹനവും യുഎസ് നൽകുമെന്നും യുഎസ് വക്താവ് ജോൺ കിർബെ പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയിലെ ഉഫയിൽ വന്നപ്പോൾ പരസ്പരം കാണിച്ച കൂട്ടായ പ്രവർത്തനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിക്കാൻ തീരുമാനിച്ച കാര്യം യുഎസ് സ്വാഗതം ചെയ്തതാണ്. എന്നാൽ അതിൽ നിന്നുള്ള പിൻമാറ്റം നിരാശാജനകമാണെന്നും ജോൺ കിർബെ കൂട്ടിച്ചേർത്തു.
ഇന്നു നടക്കേണ്ടിയിരുന്ന ഇന്ത്യാ – പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (എൻഎസ്എ) തമ്മിലുള്ള ചർച്ചയിൽ നിന്നു ഇന്നലെ അർധരാത്രിയാണ് പാക്കിസ്ഥാൻ പിന്മാറിയത് കശ്മീർ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചർച്ച നടത്താൻ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചർച്ചയിൽ കശ്മീർ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം. ചർച്ചയ്ക്കായി ഇന്ത്യ ഉപാധികൾ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞായിരുന്നു പാക്കിസ്‌ഥാന്റെ നടപടി.