ഇൻഡോർ∙ ‘അച്ഛേ ദിൻ’ (നല്ല ദിനം) ബിജെപിയുടെ മുദ്രാവാക്യമല്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ. അച്ഛേ ദിൻ വരുമെന്നും രാഹുൽ ഗാന്ധി പുറത്തുപോകേണ്ടി വരുമെന്നും സോഷ്യൽ മീഡിയ വഴിയാണ് ആദ്യം പ്രചാരണം തുടങ്ങിയത്. പിന്നീടതു ജനങ്ങൾ ബിജെപിക്കുമേൽ ചാർത്തി. ഞങ്ങളതു സ്വീകരിച്ചു. എന്നാൽ ഇതൊരിക്കലും ബിജെപിയുടെ മുദ്രാവാക്യമല്ല. 2014 ലെ പൊതു തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുദ്രാവാക്യം അച്ഛേ ദിൻ അല്ലായിരുന്നുവെന്നും തോമർ പറഞ്ഞു.
ജനങ്ങൾ പറയുന്നതുപോലെ അച്ഛേ ദിൻ വരാൻ പോകുന്നില്ല. അതവർക്ക് മനസ്സിലായിക്കൊള്ളുമെന്നും തോമർ അഭിപ്രായപ്പെട്ടു. ബിജെപിയുടെ മുദ്രാവാക്യങ്ങൾ ഇപ്പോഴും അതുപോലെ നിൽക്കുകയാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബിജെപി വാഗ്ദാനം ചെയ്ത ‘അച്ഛേ ദിന്‍’ വരാൻ 25 വര്‍ഷം വേണ്ടിവരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം ബിജെപി ഭരിച്ചത് കൊണ്ട് ഇന്ത്യയെ ലോക ശക്തിയായി ഉയര്‍ത്താനാവില്ല. പഞ്ചായത്ത് മുതല്‍ ലോക്‌സഭ വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി 25 വർഷം ബിജെപി ജയിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.