കേരളത്തിൽ നടന്ന വിവിധ ബോട്ട് അപകടങ്ങളിലായി ഇതുവരെ മരിച്ചത് ഇരുന്നൂറിലധികം പേർ. ആദ്യം റിപ്പോർട്ട് ചെയ്ത അപകടം പല്ലനയിൽ 1924ലായിരുന്നു. അപകടത്തിൽ മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരാണ് മരിച്ചത്. അവസാനം റിപ്പോർട്ട് ചെയ്ത അപകടം തേക്കടിയിലേതാണ്. 2009ൽ തേക്കടിലുണ്ടായ അപകടത്തിൽ 45 പേർ മരിച്ചു. ഏറ്റവുമധികം ആളുകൾ മരിച്ചതും ഈ അപകടത്തിലാണ്.
∙തേക്കടി അപകടം
2009 സെപ്റ്റംബർ 30നാണ് തേക്കടിയിൽ കെടിഡിസിയുടെ ജലകന്യക ബോട്ട് മറിഞ്ഞ് 45 പേർ മരിച്ചത്. സർവ്വീസ് ആരംഭിച്ച് 45ാം ദിവസമായിരുന്നു അപകടം. അമിതഭാരമാണ് അപകടത്തിനു കാരണമായത്. 75 പേരെ കയറ്റേണ്ട ബോട്ടിൽ 97 പേരെ കയറ്റി. കൂടുതൽ പേരും മുകളിലത്തെ ഡെക്കിലായിരുന്നു. ആർക്കും ലൈഫ് ജാക്കറ്റ് നൽകിയിരുന്നുമില്ല. ടൂറിസം വകുപ്പിലെയും കെടിഡിസിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണു ബോട്ട് ദുരന്തം ഉണ്ടായതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഇ. മൈതീൻകുഞ്ഞ് കമ്മിഷൻ കണ്ടെത്തിയിരുന്നു. അമിതമായി ആളെ കയറ്റി പെട്ടെന്നു വെട്ടിത്തിരിച്ചപ്പോഴാണ് 180 ഡിഗ്രിയിൽ ബോട്ട് മറിഞ്ഞത്. ഭാവിയിൽ ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ സംസ്ഥാന മാരിടൈം ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
∙കുമരകം ബോട്ടപകടം
2002 ജൂലൈ 27 നാണ് കുമരകം ബോട്ടപകടം നടന്നത്. മുഹമ്മയിൽ നിന്നു പുലർച്ചെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് പോയ ജലഗാഗതവകുപ്പിന്റെ എ 53-ാം നമ്പർ ബോട്ടാണ് മുങ്ങിയത്. കുമകരം ജെട്ടിയിൽ എത്തുന്നതിന് ഏതാനും കിലോമീറ്റർ അകലെയായിരുന്നു അപകടം. മരിച്ചവരിൽ 15 പേർ സ്ത്രീകളായിരുന്നു. എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്. ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നാരായണക്കുറുപ്പ് കമ്മീഷനെ നിയോഗിച്ചു. ലൈഫ് ജാക്കറ്റുകൾ ഉഫയോഗിക്കണമെന്ന നിർദേശവും പൂർണമായും നടപ്പിലായില്ല.
∙തട്ടേക്കാട് ബോട്ട് അപകടം
ഭൂതത്താൻ അണക്കെട്ടിന് സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 30ന് ബോട്ട് മുങ്ങി 18 പേർ മരിച്ചു. അങ്കമാലിയിലെ ഒരു സ്കൂളിൽ നിന്നും വിനോദ യാത്രയ്ക്ക്പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 15 വിദ്യാർഥികളും അധ്യാപകരും അപടകത്തിൽ മരിച്ചു. യാത്രാബോട്ടിന്റെ അടിഭാഗം ഇളകിയതാണ് അപകടകാരണമായി കണ്ടെത്തിയത്. അധികം യാത്രക്കാരെ കയറ്റിയതും അപകടത്തിന് കാരണമായി.
∙പെരിയാർ ബോട്ടപകടം -എറണാകുളം(1997)-മരണ സംഖ്യ 4
∙ പേപ്പാറ ഡാം തിരുവനന്തപുരം(1990) ഏഴ് മരണം
∙ കണ്ണമാലി എറണാകുളം(1980) 29 മരണം
∙ വല്ലാർപാടം (1983) 18 മരണം