ന്യൂഡൽഹി∙ സംസ്ഥാന സർക്കാർ തയാറാക്കിയ മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കിൽ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം. മദ്യഉപയോഗം കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ഇത്തരമൊരു മദ്യനയം രൂപപ്പെടുത്തിയത്. എന്നാൽ ഇതിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ റദ്ദാക്കാമെന്ന് കപിൽ സിബൽ അറിയിച്ചു.
ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രം ബാർ ലൈസൻസ് അനുവദിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് എതിരാണെന്ന് ബാറുടമകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. പുതിയ മദ്യനയം വന്നപ്പോൾ ജോലി നഷ്ടമായവർക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, മദ്യനയത്തിനെതിരെ ബാറുടമകൾ നൽകിയ ഹർജി സുപ്രീംകോടതി വിധിപറയാൻ മാറ്റി.
ബാർലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമേ നൽകൂവെന്ന് സർക്കാരിനു പിടിവാശിയെന്തിനെന്നു സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ഹോട്ടലുടമകൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വിക്രംജിത് സെന്നും ജസ്റ്റിസ് ശിവകീർത്തി സിങ്ങും ഉൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.