ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരായ അധിക്ഷേപത്തിലുറച്ച്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. പരാമർശത്തിൽ മാപ്പുപറയില്ലെന്നും നൂറുശതമാനം സത്യമാണ്‌ താൻ പറഞ്ഞതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. പ്രതിപക്ഷനേതാവ്‌ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യവേയാണ്‌ ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ചത്‌. ഇതിനെതിരെ വ്യാപക പ്രതിഷേധം തുടരവെയാണ്‌‌ വീണ്ടും പരാമർശം ആവർത്തിച്ച്‌ അദ്ദേഹം രംഗത്തെത്തിയത്‌.

ആരോഗ്യമന്ത്രിയെ “റാണി’യെന്നും “രാജകുമാരി’യെന്നും വിളിച്ചതിൽ എന്താണ് തെറ്റ്‌. ആരോഗ്യമന്ത്രിയെ “റോക്ഡാൻസർ’ എന്ന് ലണ്ടനിലെ ഗാർഡിയൻ പത്രം വിശേഷിപ്പിച്ചു. ആ അർഥത്തിലാണ്‌ താനും പറഞ്ഞത്‌. നിപാ പ്രതിരോധത്തിന്റെ ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ട. നിപായുടെ കാലത്തുടനീളം താൻ മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്നു. കലക്‌ടർമാർ വിളിക്കുന്ന യോഗത്തിൽ പോകാത്തത്‌ തന്റെ നിലപാടിന്റെ ഭാഗമാണ്‌. താൻ സ്‌ത്രീകൾക്കെതിരെ പരാമർശം നടത്തുന്ന വ്യക്തിയല്ല. അധിക്ഷേപ പരാമർശത്തിൽ മാപ്പുപറയാൻ തയ്യാറാണോ എന്ന‌ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തോട്‌ അദ്ദേഹം രോഷാകുലനായി. ‘അപ്പോളജി… മീ…. നത്തിംഗ്‌ ഡൂയിങ്‌’ എന്നായിരുന്നു പ്രതികരണം.നിപാ പ്രതിരോധത്തിലെ രക്തസാക്ഷി സിസ്‌റ്റർ ലിനിയുടെ പേര്‌ തെറ്റിച്ച്‌ ‘നിഷ’ എന്നാണ്‌ മുല്ലപ്പള്ളി പറഞ്ഞത്‌. ലിനിയുടെ ഭർത്താവ്‌ സജീഷിനെതിരായ കോൺഗ്രസ് പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here