ന്യൂഡൽഹി: ഡൽഹി കേരള ഹൗസിൽ പശു ഇറച്ചി വിളമ്പുന്നുവെന്ന് പരാതി നൽകിയ ആൾക്കെതിരെ കേസെടുക്കാൻ നിർദേശം. പരാതിക്കാരൻ വിഷ്ണു ഗുപ്തക്കെതിരെയാണ് ഡൽഹി പൊലീസ് കേസെടുക്കുക. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തുകയെന്ന് റിപ്പോർട്ട്. ഇതിനിടെ, റെയ്ഡ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്.
തിങ്കളാഴ്ചയാണ് ബീഫ് എന്ന പേരിൽ ഗോമാംസം വിളമ്പുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു മലയാളിയും രണ്ടു കർണാടക സ്വദേശികളും അടങ്ങിയ യുവാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. വിലവിവര പട്ടികയിൽ ബീഫ് എന്നതുമാത്രം മലയാളത്തിലാണ് എഴുതിയിട്ടുള്ളത്. ഇക്കാര്യം ചോദ്യംചെയ്ത യുവാക്കൾ ഇതിന്‍റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി പൊലീസിന് കൈമാറുകയായിരുന്നു.