കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ സുപ്രധാന വഴിത്തിരിവ്. കുറ്റസമ്മതം നടത്താൻ ഒരുക്കമാണെന്ന് പ്രതി സന്ദീപ് നായർ കോടതിയെ അറിയിച്ചു. രഹസ്യ മൊഴി രേഖപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയോട് ആവശ്യപ്പെട്ടത്. എൻ.ഐ.എ കോടതിയിൽ ആണ് അപേക്ഷ നൽകിയത്.എല്ലാ കാര്യങ്ങളും തനിക്ക് കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. തന്റെ കുറ്റസമ്മതം കേസിൽ തെളിവാകും എന്നും സന്ദീപ് നായർ പറഞ്ഞു.
മാപ്പുസാക്ഷി ആയാലും ശിക്ഷ ഒഴിവാക്കും എന്ന് പറയാൻ ആകില്ലെന്ന് കോടതി പറഞ്ഞു.സി.ആർ.പി.സി 164 പ്രകാരം ഉടൻ തന്നെ സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും മാപ്പുസാക്ഷിയാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതിയാണ് സന്ദീപ് നായർ. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ കെ.ടി റമീസുമായി അടുത്തബന്ധമുളളതും ഇയാൾക്കാണ്. സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്നും അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നുമാണ് എൻ.ഐ.എയുടെ പ്രതീക്ഷ.സ്വർണക്കടത്ത് കേസിൽ ശക്തമായ തെളിവുകളുടെ അപര്യാപ്തത എൻ.ഐ.എ. സംഘത്തെ കുഴക്കിയിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പ്രതികളെ മാപ്പ് സാക്ഷികളാക്കാനും എൻ.ഐ.എ നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതികളിലൊരാൾ മാപ്പ് സാക്ഷിയായി കുറ്റസമ്മത മൊഴി നൽകാൻ തയ്യാറായിരിക്കുന്നത്.