ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിക്കെതിരെ നിർണായക നീക്കവുമായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻ സി ബി കോടതിയിൽ അപേക്ഷ നൽകി. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻ സി ബിയുടെ നിർണായക നീക്കം.
ഹർജി കോടതി തിങ്കളാഴ്‌ച പരിഗണിക്കും.ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ്‌മെന്റ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കേസ് വിവരങ്ങൾ ഇ ഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻ സി ബി ശേഖരിച്ചിരുന്നു. ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി.അതേസമയം ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി ബിനീഷിനെ ഇ ഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകർ കോടതിയെ അറിയിക്കും. രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി ഒമ്പത് ദിവസമാണ് ബിനീഷിനെ ഇതുവരെ ഇ ഡി ചോദ്യം ചെയ്‌തത്.