ദുബൈ: ദുബൈ വിമാനത്താവളം വഴിയുള്ള യാത്രികർക്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ ഞായറാഴ്ച മുതൽ നിലവിൽ വരും. വിദേശത്തുനിന്ന് ദുബൈയിലേക്കെത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് പി.സി.ആർ ഫലം ഹാജരാക്കണമെന്നതാണ് ഇതിൽ പ്രധാനം.
നേരത്തെ 96 മണിക്കൂർ മുമ്പത്തെ ഫലമായിരുന്നു ഹാജരാക്കേണ്ടിയിരുന്നത്. ദുബൈയിൽ നിന്ന് വിദേശത്തേക്ക് പോകേണ്ടവർക്ക് കോവിഡ് പരിശോധനക്കുള്ള സൗകര്യവും ഇന്നുമുതൽ വിമാനത്താവളത്തിൽ ഏർപ്പെടുത്താൻ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മിറ്റി വിമാനത്താവളം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതത് രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ കോവിഡ് പരിശോധന നിർബന്ധമുള്ളൂ. കേരളത്തിലേക്ക് കോവിഡ് പരിേശാധന നിർബന്ധമില്ലാത്തതിനാൽ കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് ബാധകമാവില്ല. എന്നാൽ, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ദുബൈയിൽ കോവിഡ് പരിശോധനക്ക് വിധേയരാകണം.
അബൂദബിയിലേക്കുള്ള പ്രവേശന നിയമങ്ങളിൽ നാളെ മുതൽ മാറ്റം
അബൂദബി: തിങ്കളാഴ്ച മുതൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്കുള്ള പ്രവേശന നിയമങ്ങളിൽ മാറ്റം. ഒരുതവണ ഡി.പി.ഐ പരിശോധന ഫലം ഉപയോഗിച്ച് എമിറേറ്റ്സിൽ പ്രവേശിച്ചവർക്ക് തുടർച്ചയായി രണ്ടാം തവണയും ഡി.പി.ഐ ഫലം വഴി പ്രവേശനം അനുവദിക്കില്ല. രണ്ടാം തവണ പി.സി.ആർ ഫലം ആവശ്യമായി വരും. അബൂദബിയിലേക്ക് കടക്കുന്നതിന് മൊബൈൽ ഫോണിൽ അൽ ഹോസ്ൻ ആപ്ലിക്കേഷനും നിർബന്ധമാവും.
നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം ലഭിച്ച് 48 മണിക്കൂറിനുള്ളിൽ എമിറേറ്റിലേക്ക് പ്രവേശിക്കാം. എന്നാൽ, നാല് ദിവസമോ അതിൽ കൂടുതലോ അബൂദബിയിൽ താമസിക്കുന്നവർ നാലാം ദിവസവും തുടർന്ന് എട്ടാം ദിവസവും പി.സി.ആർ പരിശോധന നടത്തണം. ഡി.പി.ഐ പരിശോധനയുടെ നെഗറ്റിവ് ഫലം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ അബൂദബിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കും.
എന്നാൽ, തുടർച്ചയായി രണ്ടുതവണ പ്രവേശിക്കാൻ ഡി.പി.ഐ ടെസ്റ്റുകൾ ഉപയോഗിക്കാനാവില്ലെന്നാണ് നിർദേശം. ഡി.പി.ഐ പരിശോധന ഫലം ഉപയോഗിച്ച് അബൂദബിയിൽ പ്രവേശിക്കുന്നവർ 48 മണിക്കൂറിൽ കൂടുതൽ താമസിക്കുന്നുണ്ടെങ്കിൽ പ്രവേശിച്ച മൂന്നാം ദിവസം പി.സി.ആർ പരിശോധന നടത്തണം. ഏഴു ദിവസമോ അതിലധികമോ താമസിക്കുന്നുവെങ്കിൽ ഏഴാം ദിവസവും മറ്റൊരു പി.സി.ആർ പരിശോധന നടത്തണം.
കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകർക്കും അൽഹൊസൻ ആപ്ലിക്കേഷനിൽ ഗോൾഡ് സ്റ്റാർ അല്ലെങ്കിൽ ലെറ്റർ ‘ഇ’ഉള്ള ദേശീയ വാക്സിനേഷൻ പ്രോഗ്രാമുകളുടെ ഭാഗമായി വാക്സിനേഷൻ നടത്തിയവർക്കും ഒഴികെ എല്ലാ യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും പുതിയ നടപടിക്രമങ്ങൾ ബാധകമാണ്.