മസ്കത്ത്: തൊഴിൽ തർക്കങ്ങളിലെ പരിഹാരം വേഗത്തിലാക്കുന്നതിനായി ഒമാൻ മൊബൈൽ ലേബർ കോടതികൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് സുപ്രീം കോടതി പ്രസിഡൻറും ജുഡീഷ്യറി അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് കൗൺസിൽ ചെയർമാനും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഖലീഫ ബിൻ സഇൗദ് അൽ ബുസൈദി പറഞ്ഞു. മൊബൈൽ കോടതികൾ വരുന്നതോടെ തൊഴിൽ തർക്കങ്ങളിൽ വിധിയും അതിെൻറ നടത്തിപ്പും വേഗത്തിലാക്കാൻ സാധിക്കും. ഒമാനിലെ നിയമ വ്യവഹാര അന്തരീക്ഷവും ബിസിനസ് സാഹചര്യവും മെച്ചപ്പെടുത്തുന്നതിനായി ജുഡീഷ്യറി അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് കൗൺസിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പത്ത് പദ്ധതികളിൽ ഒന്നാണ് മൊബൈൽ കോടതിയെന്നും ഡോ. ഖലീഫ അൽ ബുസൈദി പറഞ്ഞു.
ഒമാൻ വിഷൻ 2040യുടെ ഭാഗമായാണ് ഇൗ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നത്. വിഷൻ 2040 ഇംപ്ലിമെേൻറഷൻ ഫോളോ അപ്പ് യൂനിറ്റിെൻറ കൂടി സഹകരണത്തോടെയാണ് ഇവക്ക് രൂപം നൽകിയത്. നിയമചട്ടക്കൂട്, നീതി ന്യായ വ്യവസ്ഥ, ഒമാനി നിയമ വ്യവസ്ഥ, ആഗോളതല നിയമ സംവിധാനങ്ങൾ എന്നിവക്ക് മുൻതൂക്കം നൽകിയാണ് ഇൗ പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുള്ളതെന്നും ഡോ. അൽ ബുസൈദി പറഞ്ഞു. ഭാവിയുടെ സാേങ്കതികതകളും നിർമിത ബുദ്ധിയും ഇവയുടെ നടത്തിപ്പിന് ഉപയോഗിക്കും. യോഗ്യതയുള്ളതും പരിശീലനം സിദ്ധിച്ചതുമായ ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ വഴി സുതാര്യവും വിശ്വസ്തവുമായ നിയമ സേവനങ്ങൾ നൽകുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. മൊബൈൽ കോടതികൾക്ക് പുറമെ വ്യവസായ നഗരങ്ങളുടെ ഭാഗമായി ഇൻവെസ്റ്റ്മെൻറ് ഡിപ്പാർട്മെൻറുകളും സ്ഥാപിക്കും. തൊഴിൽ തർക്ക പരിഹാരത്തിനായുള്ള മൊബൈൽ സംവിധാനങ്ങൾ ഇൗ വർഷം നിലവിൽ വരികയും ചെയ്യും.