റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്ര ഇനി വൻ പണച്ചെലവുള്ളതായി മാറും. നിലവിൽ ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ യാത്ര ചെയ്യേണ്ടി വരുന്ന ചെലവിന് പുറമെ സൗദിയിൽ ഇറങ്ങിയ ശേഷം 14 ദിവസം ഹോട്ടലിൽ ക്വാറന്റീനിൽ കഴിയേണ്ട ചെലവ് കൂടി വഹിക്കേണ്ടി വരും. വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് മെയ്20 മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

സൗദി അറേബ്യ മെയ് 17 മുതൽ അന്താരാഷ്ട്ര യാത്രാനിരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിബന്ധനകൾ നിശ്ചയിച്ചത്. നിലവിൽ സൗദിയിലേക്ക് യാത്രനിരോധമുള്ള ഇന്ത്യയടക്കം 20 രാജ്യങ്ങൾ ഒഴികെ, മറ്റിടങ്ങളിൽ നിന്നുള്ള വിദേശികൾക്കാണ് സൗദിയിൽ പ്രവേശിക്കാൻ ഇൻസ്റ്റിറ്റിഷ്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തിയത്. ഫലത്തിൽ അത്തരം നിരോധനമില്ലാത്ത രാജ്യങ്ങൾ വഴി സൗദിയിലെത്തുന്ന ഇന്ത്യക്കാർക്കും ഈ നിബന്ധന ബാധകമാകും. 14 ദിവസം അത്തരം രാജ്യങ്ങളിൽ തങ്ങിയ ശേഷം യാത്ര ചെയ്യുന്നതോടെ ഇന്ത്യക്കാരും നിരോധനത്തിൽ നിന്നൊഴിവാകും.

ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിബന്ധനയിൽ നിന്ന് ഏതാനും വിഭാഗങ്ങളെ ഒഴിയാക്കിയിട്ടുണ്ട്. സ്വദേശി പൗരന്മാർ, വാക്‌സിനേഷൻ പൂർത്തിയാക്കിയ സ്വദേശികൾക്കൊപ്പമെത്തുന്ന വീട്ടു ജോലിക്കാർ, വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർ, ഔദ്യോഗിക നയതന്ത്ര ഉദ്യോഗസ്ഥർ, ഡിപ്ലോമാറ്റിക് വിസ കൈവശമുള്ളവർ, ഡിപ്ലോമാറ്റുകൾ, സൗദിയിൽ താമസിക്കുന്ന അവരുടെ കുടുംബങ്ങൾ, വിമാന ജീവനക്കാർ, ആരോഗ്യ മേഖലയിലെ വസ്‌തുക്കൾ വിതരണം ചെയ്യുന്നവർ എന്നിവർക്കാണ് ഇതിൽ ഇളവുകളുള്ളത്.

കോവിഷീൽഡ്, ഫൈസർ, മൊഡേണ എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസോ, ജോൺസൺ ആന്റ് ജോണ്‍സണ്‍ വാക്സിന്റെ ഒരു ഡോസോ എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനില്‍ ഇളവ് ലഭിക്കുക. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ചെലവ് ടിക്കറ്റ് നിരക്കിലാണ് ഉൾപ്പെടുത്തേണ്ടേതെന്നും സൗദി സിവിൽ എവിയേഷൻ അറിയിച്ചു. സൗദി പൗരന്മാരോ മറ്റ് ഒഴിവാക്കപ്പെട്ട ആളുകളോ ഒഴികെയുള്ള എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും സൗദിയിൽ അംഗീകരിച്ച കൊവിഡ് പരിശോധനാ ഫലവും സമർപ്പിക്കണം. ഇത് യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനുള്ളിൽ എടുത്തതാവണം.

ഇളവുകളില്ലാത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളിൽ ഒന്നിന്റെ മുഴുവൻ ഡോസും എടുത്തിട്ടുണ്ടെങ്കില്‍ ക്വാറന്റീൻ ഇല്ലാതെ പ്രവേശിക്കാം. എന്നാൽ, ഇവർ അംഗീകൃത വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് സമർപ്പിക്കണം. ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീൻ നൽകുന്നതിന് സൗകര്യങ്ങൾ നൽകുന്നതിനു ടൂറിസം മന്ത്രാലയം അംഗീകരിച്ച താമസ സൗകര്യങ്ങളുമായി കരാർ ഒപ്പിടാൻ സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് വിമാന കമ്പനികളെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here