ദുബൈ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രക്കാർ എത്തിതുടങ്ങി. വിലക്ക് നീങ്ങിയ ആദ്യദിനം തന്നെ നൂറുകണക്കിന് യാത്രക്കാർ ദുബൈ വിമാനത്താവളത്തിൽ എത്തി. 100 ദിവസത്തിന് ശേഷമാണ് താമസവിസക്കാർക്ക് യു.എ.ഇയിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നത്.
കൊച്ചിയിൽ നിന്ന് പുലർച്ചെ പുറപ്പെട്ട വിമാനത്തിൽ എത്തിയ കോഴിക്കോട് രാമനാട്ടുകര മനശാന്തി ആശുപത്രിയിലെ സൈക്യാസ്ട്രിസ്റ്റ് ഡോ. അനീസ് അലി അനുഭവം വിവരിക്കുന്നു…
‘യു.എ.ഇയിലേക്ക് പുറപ്പെടാൻ പുലർച്ചെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. 2490 രൂപ നൽകി റാപിഡ് പി.സി.ആർ പരിശോധന നടത്തി. അരമണിക്കൂറിനുള്ളിൽ ഫലവും ലഭിച്ചു. െഎ.സി.എ അനുമതിക്കായി നേരത്തെ തന്നെ അപേക്ഷിച്ചിരുന്നു. എന്നാൽ, കൗണ്ടറിലെത്തിയപ്പോൾ അവർ പറഞ്ഞു അനുമതി ലഭിച്ചിട്ടില്ലെന്ന്. അനുമതി ലഭിക്കാതെ പോകാൻ കഴിയില്ലെന്നും അവർ അറിയിച്ചു. സമാന അനുഭവമുള്ള പലരും അവിടെയുണ്ടായിരുന്നു.
എന്നാൽ, ഒരുമണിക്കൂറിന് ശേഷം അനുമതി ലഭിച്ചതായി അറിയിപ്പ് വന്നു. അതേസമയം, നാട്ടിൽ നിന്ന് വാക്സിനെടുത്ത പലരും അവിടെ എത്തിയിരുന്നു. കോവാക്സിനും കോവിഷീൽഡും എടുത്തവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്കൊന്നും യാത്രാ അനുമതി നൽകിയില്ല.
എമിറേറ്റ്സിെൻറ ബിസിനസ് ക്ലാസിൽ 67,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. രാവിലെ 7.30ന് ദുബൈയിലെത്തി. ഇവിടെ പ്രത്യേകിച്ച് പരിശോധനകളൊന്നും ഉണ്ടായിരുന്നില്ല. ക്വാറൻറീൻ വേണമെന്നും നിർദേശിച്ചിട്ടില്ല. പി.സി.ആർ പരിശോധനക്ക് ശേഷം താമസ സ്ഥലത്തേക്ക് പോകാൻ അനുവദിച്ചു’.