ദുബൈ: വരുമാനമില്ലാത്ത മൂന്നരമാസത്തിന് ശേഷം യു.എ.ഇയിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ പിഴിഞ്ഞ് റാപിഡ് പി.സി.ആർ പരിശോധന. വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതിന് പിന്നാലെയാണ് റാപിഡ് പി.സി.ആറിനും ഉയർന്ന നിരക്ക് ഈടാക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ ഇടപെടേണ്ട കേന്ദ്ര സർക്കാറും റാപിഡ് പി.സി.ആർ പരിശോധന നിരക്കിന് കൂച്ചുവിലങ്ങിടേണ്ട സംസ്ഥാന സർക്കാറും മൗനം പാലിക്കുകയാണ്. ഇതിനെതിരെ പ്രവാസലോകത്തും പ്രതിഷേധം അലയടിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് 3400 രൂപയും മറ്റു വിമാനത്താവളങ്ങളിൽ 2490 രൂപയുമാണ് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. ഇതിനുപുറമെ 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധനക്ക് 500 രൂപയും നൽകണം. ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ വിമാനത്താവളത്തിൽ സൗജന്യ പി.സി.ആർ പരിശോധന നൽകുേമ്പാഴാണ് സ്വന്തം നാട്ടിലെ സർക്കാർ കൊള്ളനിരക്ക് ഈടാക്കുന്നത്.
കേരള സർക്കാർ ഇടപെട്ട് പരിശോധന സൗജന്യമാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. നേരത്തേ, നാട്ടിലെത്തുന്ന പ്രവാസികളിൽനിന്ന് പി.സി.ആർ പരിശോധനക്ക് 1700 രൂപ ഈടാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പരിശോധന സൗജന്യമാക്കിയിരുന്നു. ഇത്തരമൊരു ഇടപെടലാണ് ഇക്കുറിയും ആവശ്യപ്പെടുന്നത്.
ചൂഷണം അവസാനിപ്പിക്കണം –കെ.എം.സി.സി
ദുബൈ: യു.എ.ഇയിലേക്കുള്ള വിമാന സർവിസ് പുനരാരംഭിച്ചപ്പോൾ തന്നെ പ്രവാസികളെ ചൂഷണം ചെയ്യുന്ന സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് ദുബൈ കെ.എം.സി.സി വാർത്താകുറിപ്പിൽ അറിയിച്ചു. വിമാനത്താവളത്തിൽ പരിശോധനയുടെ പേരിൽ 2500 മുതൽ 3400 വരെ യാത്രക്കാരിൽനിന്നും ഈടാക്കുന്നുണ്ട് . ജോലിയില്ലാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികളോട് ചെയ്യുന്നത് അനീതിയാണ്.
തിരികെ യാത്രക്ക് ആവശ്യമായ എല്ലാ സാഹചര്യവും ഒരുക്കുന്നതോടൊപ്പം അമിത നിരക്ക് ഈടാക്കുന്നതിനെതിരെ മുഖ്യമന്ത്രിയും സർക്കാറും ശക്തമായ നടപടിയെടുക്കണം. അടുത്ത മാസം മുതൽ ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്കും യാത്രാനുമതി ലഭിച്ചേക്കും. പ്രവാസികൾക്ക് എത്രയും വേഗത്തിൽ വാക്സിൻ ലഭിക്കാനും സർട്ടിഫിക്കറ്റ് ലഭിക്കാനുമുള്ള സൗകര്യവും ഏർപ്പെടുത്തണമെന്നും ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹനീഫ് ചെർക്കള, ജനറൽ സെക്രട്ടറി ഇസ്മാഈൽ അരൂക്കുറ്റി, ട്രഷറർ ഇസ്മാഈൽ പൊട്ടൻ കണ്ടി, സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ തുടങ്ങിയവർ ആവശ്യപ്പെട്ടു.
അവസരം സർക്കാർ മുതലെടുക്കുന്നു –ഇൻകാസ്
ദുബൈ: പ്രവാസികളെ ചൂഷണം ചെയ്യാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും സർക്കാർ മുതലെടുക്കുകയാണെന്ന് ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയും പറഞ്ഞു. ഇതിെൻറ തെളിവാണ് വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനയുടെ പേരിൽ ഈടാക്കുന്ന ഭീമൻ തുക. പ്രതിസന്ധികളിൽ ഒപ്പം നിൽക്കേണ്ട സർക്കാറാണ് ഇത് ചെയ്യുന്നതെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.
ജോലിയും വരുമാനവും ഇല്ലാതെ മാസങ്ങളായി നാട്ടിൽ അകപ്പെട്ട പ്രവാസികളിലാണ് ടെസ്റ്റിെൻറ പേരിൽ 2500 മുതൽ 3000 രൂപ വരെ അടിച്ചേൽപ്പിക്കുന്നത്. വിവിധ രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാർക്ക് സൗജന്യമായിട്ടാണ് ഇത്തരം സേവനം നൽകുന്നത്. പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിച്ച് റാപിഡ് പി.സി.ആർ സേവനം സൗജന്യമാക്കി പ്രവാസികളുടെ മടക്കയാത്ര സുഗമമാക്കണമെന്ന് ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയും ആവശ്യപ്പെട്ടു.
പ്രവാസി രക്ഷ കാമ്പയിനുമായി പ്രവാസി അസോസിയേഷൻ
ദുബൈ: റാപിഡ് പി.സി.ആർ പരിശോധന സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി രക്ഷ കാമ്പയിനുമായി ഓൾ കേരള പ്രവാസി അസോസിയേഷൻ. നാട്ടിൽ പെട്ടുപോയ പ്രവാസികൾ മടങ്ങാൻ നോക്കുമ്പോൾ ഇരുട്ടടി പോലെ പ്രവാസികൾക്ക് നേരെ സർക്കാറുകൾ മുഖം തിരിക്കുന്നു.
മാസങ്ങളായി ജോലിയും വേതനവും ഇല്ലാത്ത പ്രവാസിക്ക് ഇത് ബാധ്യതയാണ്. സർക്കാറുകൾ പ്രവാസികളോട് നീതി പുലർത്തി തീരുമാനം പിൻവലിക്കണം. കാമ്പയിനിെൻറ ആദ്യ പടിയായി കേരള മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകിയതായും അസോസിയേഷൻ ഭാരവാഹികളായ നിഷാജ് ഷാഹുൽ, നീതു ആശിഷ്, ഫൈസൽ മുഹമ്മദ്, ഇബ്രാഹിം ഷമീർ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.