റിയാദ്: സൗദിയില്‍ ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ നടപടിയുമായി വിദേശകാര്യമന്ത്രാലയം. ഫാമിലി വിസിറ്റ് വിസകൾ അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടലില്‍ അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് എളുപ്പത്തില്‍ വിസകള്‍ ലഭ്യമാക്കുക.
അപേക്ഷന്റെ അടുത്ത ബന്ധുക്കളായ ഭാര്യ മക്കള്‍, പിതാവ്, മാതാവ് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് വിസിറ്റ് വിസയ്ക്ക് പരിഗണിക്കുക.ചില സമയങ്ങളില്‍ ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല്‍ മൂന്ന് പ്രവൃത്തി ദിവസത്തിനകം വിസ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസക്ക് അപേക്ഷിക്കുന്നവര്‍ ഇതിനുള്ള വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി പാലിച്ചിരിക്കണം. താമസ രേഖക്ക് മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കുക. അപേക്ഷ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഈ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുക.
അറേബിതര വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സന്ദര്‍ശകരുടെ പേരൊഴിച്ച് മറ്റെല്ലാ വിവരങ്ങളും അറബിയില്‍ തന്നെ പൂരിപ്പിക്കണം. തയ്യാറാക്കിയ അപേക്ഷ ചേംബറിന്റെ ഇലക്ട്രോണിക് സേവനം വഴി അറ്റസ്റ്റ് ചെയ്യുക തുടങ്ങിയ നിബന്ധനകള്‍ക്ക് വിധേയമായി സമര്‍പ്പിക്കുന്ന അപേക്ഷകളിന്‍മേലാണ് മൂന്ന് ദിവസത്തിനകം വിസ അനുവദിക്കുക. നിലവില്‍ എല്ലാതരം പ്രൊഫഷനുകള്‍ക്കും ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നുണ്ട്.