ബീജിംഗ്: പൂർണമായി സ്വാതന്ത്ര്യം നേടാനുള്ള തായ്വാന്റെ പുതിയ നീക്കങ്ങളെ ഭീഷണിയിലൂടെ അടിച്ചമർത്താനൊരുങ്ങി ചൈന. ചൈനയുടെ പിടിയിൽ നിന്ന് രക്ഷനേടാനുള്ള തായ്വാന്റെ ശ്രമങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്വാതന്ത്ര്യം നേടാൻ ഇനിയും ശ്രമം തുടർന്നാൽ യുദ്ധമാകും പരിണിത ഫലമെന്ന് ചൈന മുന്നറിയിപ്പ് നൽകിയത്.
തായ്വാന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ ചൈന യുദ്ധ വിമാനങ്ങൾ പറത്തിയിരുന്നു. സൈനിക നീക്കം തകൃതിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചൈനയുടെ നീക്കം നിർഭാഗ്യകരമാണെന്ന് അമേരിക്ക പറഞ്ഞു. സ്വതന്ത്ര റിപ്പബ്ലിക്കായി സ്വയം കരുതുന്ന തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. സ്വാതന്ത്ര്യത്തിനായി രംഗത്തുള്ള ശക്തികൾ തീകൊണ്ട് ചൊറിയുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വു ഖിയാൻ വ്യക്തമാക്കുന്നു.
1949ൽ ചൈനീസ് ആഭ്യന്തര യുദ്ധത്തിനു ശേഷം ചൈനയും തായ്വാനും വ്യത്യസ്ത ഭരണാധികാരികൾക്ക് കീഴിലാണുള്ളത്. തായ്വാന്റെ രാജ്യാന്തര ബന്ധങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനും ചൈന മടിക്കാറില്ല.അതേസമയം, തായ്വാനെ മിക്ക ആഗോള രാഷ്ട്രങ്ങളും സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. തായ്വാന് അമേരിക്ക പിന്തുണയറിയിച്ചിട്ടുണ്ട്. എന്നാൽ, തായ്വാനും അമേരിക്കയും തമ്മിൽ ഔദ്യോഗിക ബന്ധം സ്ഥാപിച്ചിട്ടില്ല.