എമിറേറ്റിൽ ഏഴു മണിക്കൂറിനുള്ളിൽ 253 അപകടങ്ങളുണ്ടായതായി ദുബായ് പൊലീസ്. അതീവജാഗ്രതയോടെ വാഹനമോടിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി. മാറിയ കാലാവസ്‌ഥ കണക്കിലെടുത്താകണം വാഹനങ്ങൾ നിരത്തിലിറക്കേണ്ടത്. വേഗം കുറയ്‌ക്കാനും മുന്നിലുള്ള വാഹനവുമായി അകലം പാലിച്ചോടിക്കാനും ശ്രദ്ധിക്കണം. മഴ കാരണം ദൂരക്കാഴ്‌ച നഷ്‌ടപ്പെടുന്നതിനാൽ അശ്രദ്ധയും അമിതവേഗവും അപകടങ്ങൾ വിളിച്ചുവരുത്തും. ചെറിയ ട്രാഫിക് നിയമങ്ങൾ പോലും അവഗണിക്കരുത്.
ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണം. കാലാവസ്‌ഥയിലുണ്ടായ മാറ്റം പരിഗണിച്ചു ഉൾറോഡുകളിലും പ്രധാന പാതകളിലും പൊലീസിന്റെ സജീവ സാന്നിധ്യമുണ്ട്. ഇന്നലെ രാവിലെ ആറുമുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ 3200 ഫോൺ വിളികളാണു പൊലീസ് ഓപ്പറേഷൻ മുറിയിലെത്തിയത്. ഈ സമയം ആയപ്പോഴേക്കും 253 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പൊലീസ് ഓപ്പറേഷൻ ആക്‌ടിങ് ഡയറക്‌ടർ ലഫ്. കേണൽ ഖദ്‌റജ് അൽ ഖദ്‌റജി അറിയിച്ചു. പൊലീസിന്റെ 999 നമ്പരിലെത്തുന്ന സഹായാഭ്യർഥനകൾ ഞൊടിയിടയിൽ പരിഹരിക്കാൻ ജാഗരൂകരായി നിൽക്കുകയാണു രക്ഷാദൗത്യ സംഘം.