സിഡ്നി: ലോകക്രിക്കറ്റിലെ തന്നെ എക്കാലത്തെയും ഇതിഹാസ താരം ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തായ്ലാൻഡിലെ കോയി സമുയി ദ്വീപിലെ തന്റെ വില്ലയിൽ വച്ചായിരുന്നു അന്ത്യം. വൈദ്യ സഹായം സമയത്ത് എത്തിച്ചിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് വോണിന്റെ മാനേജ്മെന്റ് കമ്പനി ഒരു പത്രകുറിപ്പിൽ അറിയിച്ചു.
ലോക ക്രിക്കറ്റ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ലെഗ് സ്പിന്നർ എന്ന് ഖ്യാതി നേടിയിട്ടുള്ള ഷെയ്ൻ വോൺ കളിയിൽ നിന്ന് വിരമിക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു. സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ നിരവധി ഇന്ത്യൻ താരങ്ങളുടെ അടുത്ത സുഹൃത്തായിരുന്ന വോൺ ആദ്യ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് കിരീടം നേടികൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്‌ന്‍ വോണ്‍ കളിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ 145 മത്സരങ്ങളിൽ നിന്നായി 708 വിക്കറ്റും 194 ഏകദിനങ്ങളിൽ നിന്നും 293 വിക്കറ്റും വോൺ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ ഒരു മാച്ചിൽ 10 വിക്കറ്റ് നേട്ടവും വോൺ നേടിയിട്ടുണ്ട്. ടെസ്റ്റിൽ നിന്നും 3154 റൺസും ഏകദിനത്തിൽ 1018 റൺസും വോൺ നേടിയിട്ടുണ്ട്.