വ്യാപാരം, തൊഴിൽ, ആഭ്യന്തരസുരക്ഷ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി ഭരണാധികാരി സൽമാൻ രാജാവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ചെറിയ കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ട സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാമെന്നും സൗദി രാജാവ് ഉറപ്പ് നൽകി.
നിക്ഷേപം, തൊഴിൽ, രഹസ്യാന്വേഷണം തുടങ്ങി വിവിധ മേഖലകളിലായി അഞ്ച് ധാരണാപത്രങ്ങളിലാണ് ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവച്ചത്. തീവ്രവാദ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറാനുള്ള ധാരണയാണ് ഇതിൽ പ്രധാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചുമുള്ള രഹസ്യവിവരങ്ങൾ പരസ്പരം കൈമാറാനും ധാരണയിലെത്തി. ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, കരകൗശല മേഖലയിലെ പരസ്പരസഹകരണം എന്നിവയാണ് മറ്റു ധാരണാപത്രങ്ങൾ.
ഇതിനു പുറമേ ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ഉടൻതന്നെ സംവിധാനമുണ്ടാക്കുമെന്ന് സൽമാൻ രാജാവ് ഉറപ്പു നൽകി. തടവുകാരുടെ വിഷയങ്ങള്‍ അനുഭാവപൂർവം പരിശോധിച്ച് തുടർനടപടിയെടുക്കും. സൗദിയിലെ മുപ്പത് പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ആഹ്വാനം ചെയ്തു.
അടിസ്ഥാന സൗകര്യവികസനം, പെട്രോളിയം, പുനരുപയോഗ ഊർജം, പ്രതിരോധം, കൃഷി, എന്നീ മേഖലകളിൽ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. സൗദി കിരീടാവകാശി, ഉപകിരീടാവകാശി, വിദേശകാര്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തി. റിയാദിലെ ടിസിഎസിന്റെ വനിതാ ബിപിഓ സെന്ററും മോദി സന്ദര്‍ശിച്ചു.