യേശുവിനെ കാണണമെങ്കില്‍ ദിവസങ്ങളോളം പട്ടിണി കിടക്കണമെന്ന പാസ്റ്ററുടെ വാക്കു വിശ്വസിച്ച് വനത്തിനുള്ളില്‍ ഉപവാസമനുഷ്ഠിച്ച നാലു പേര്‍ മരിച്ചു. കെനിയയില്‍ ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിലെ നാല് വിശ്വാസികളാണ് മരിച്ചത്. യേശുവിനെ കാണാന്‍ എന്നും പറഞ്ഞ് കാട്ടില്‍ പോയി പട്ടിണി കിടന്നതിനെ തുടര്‍ന്നാണ് നാലു പേരും മരിച്ചത്. മഗരിനിയിലെ ഷാകഹോല ഗ്രാമത്തിലായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്.

ഒരു പാസ്റ്ററാണ് യേശുവിനെ കാണണമെങ്കില്‍ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ കൂടാതെ കഴിയണം എന്ന് ഇവരെ ഉപദേശിച്ചത്. ഇതേ തുടര്‍ന്ന് സംഘം കാട്ടില്‍ ഭക്ഷണമോ വെള്ളമോ കഴിക്കാതെ കഴിയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വനത്തിനുള്ളില്‍ ഇങ്ങനെ ഒരു പ്രാര്‍ത്ഥന നടക്കുന്നുണ്ട് എന്നറിഞ്ഞായിരുന്നു പൊലീസ് അവിടെ എത്തിച്ചേര്‍ന്നത്. ആകെ 15 പേരാണ് ആ സമയത്ത് വനത്തില്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അതില്‍ 11 പേരെ മാത്രമേ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചുള്ളൂ.

പൊലീസ് പറയുന്നത് അനുസരിച്ച് ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ നേതാവ് പോള്‍ മാക്കാന്‍സി ന്തേംഗേ എന്ന മകെന്‍സി നെന്‍ഗെ സംഘത്തെ ബ്രെയിന്‍വാഷ് ചെയ്യുകയായിരുന്നു. കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാന്‍ ഇയാള്‍ അനുയായികളെ ഉപദേശിക്കുകയായിരുന്നത്രെ. പിന്നാലെയാണ് ഉപദേശം പിന്തുടര്‍ന്ന് ആളുകള്‍ പട്ടിണി കിടന്നതും നാല് പേര്‍ മരിച്ചതും.

സ്ഥലത്ത് കൂട്ടക്കുഴിമാടങ്ങള്‍ ഉണ്ടോ എന്നും ഇത്തരം കള്‍ട്ടിന്റെ ഭാഗമായവരുടെ മൃതദേഹങ്ങള്‍ ഇവിടെ അടക്കം ചെയ്തിട്ടുണ്ടോ എന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്. നേരത്തെ തന്നെ രണ്ട് കുട്ടികളുടെ മരണത്തിന് ഉത്തരവാദിയായ പാസ്റ്റര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അന്ന് ആ കുട്ടികളുടെ മാതാപിതാക്കളോട് ഇയാള്‍ പറഞ്ഞത് മരണം ഈ കുട്ടികളെ ഹീറോ ആക്കും എന്നായിരുന്നുവത്രെ.

LEAVE A REPLY

Please enter your comment!
Please enter your name here