സുഡാനിലെ ആഭ്യന്തര കലാപത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി. സാഹചര്യം സംഘർഷഭരിതമായി തുടരുകയാണ്. വെടിനിർത്തൽ പ്രഖ്യാപിക്കുകയും സുരക്ഷിത കേന്ദ്രങ്ങൾ തുറന്നാൽ മാത്രമേ ഒഴിപ്പിക്കൽ നടപടി ആരംഭിക്കുകയുള്ളൂ. എംബസി തുറന്നു പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വെടിനിർത്തൽ പ്രഖ്യാപനം പാളിയതിന് പിന്നാലെ സുഡാൺ തലസ്ഥാനത്ത് നിന്നും കൂട്ട പലായനം. സംഘർഷം നാലാം ദിവസത്തേക്ക് കടന്നതോടെ മേഖലയിൽ ഭക്ഷ്യ, കുടവെള്ള ക്ഷാമവും രൂക്ഷമായി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും നേരിടുന്നുണ്ട്.
സുഡാനിൽ സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ ഇതുവരെ മൂന്നൂറോളം പേർ കൊല്ലപ്പെട്ടതായും മൂവായിരത്തോളം പേർക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്ക്. സൈനിക തലവൻ ജനറൽ അബ്ദുൽ ഫത്തഹ് അൽ ബുർഹാനും ഇദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന അർധ സൈനിക വിഭാഗം തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹംദാനും തമ്മിലെ ഭിന്നതയാണ് ആഭ്യന്തര സംഘർഷങ്ങൾക്ക് കാരണം.