കയ്റോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തീവ്രവാദ സംഘടനയായ ഐസിസ് തെരുവിൽ ഇറച്ചിക്കോഴികളും കോഴിമുട്ടയും വിൽക്കുന്നതായി റിപ്പോർട്ട്. തുടക്കകാലത്ത് ലോകത്തിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള തീവ്രവാദ സംഘടനയെന്നറിയപ്പെട്ടിരുന്ന ഐസിസ് നെ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലയിടിവും ഭീകരതക്കെതിരെ ലോകരാജ്യങ്ങൾ ശക്തമായ നിലപാടെടുത്തതുമാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.
സിറിയയിൽ ഐസിസ് നടത്തുന്ന ആക്രമണങ്ങൾക്കിടെ നിരവധി വിലപിടിപ്പുള്ള വസ്‌തുക്കൾ കൊള്ളയടിക്കപ്പെട്ടതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിൽ വൻകിട കോഴി ഫാമുകളും ഉൾപ്പെട്ടിരുന്നതായി സ്ഥലവാസികൾ പറയുന്നു. ഇപ്പോൾ തെരുവുകളിൽ മുഖം മറച്ച് നിന്ന് ഇറച്ചികോഴിയും കോഴിമുട്ടകളും വിൽക്കുന്ന ഐസിസ് ഭീകരരെ കാണാമെന്ന് ഇവർ പറയുന്നു. വിപണിയിൽ വിൽക്കുന്നതിനേക്കാൾ തീരെ വിലകുറച്ചാണ് ഇവരുടെ വിൽപ്പന. ഇവിടെയുള്ള ജനങ്ങളിൽ നിന്നും ഐസിസ് നിർബന്ധിത പിരിവ് നടത്തുന്നതായും പറയപ്പെടുന്നുണ്ട്.
നേരത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഐസിസ് സ്വന്തം പോരാളികളെ വധിച്ച് അവയവ കച്ചവടം ചെയ്യുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.