ഗാസയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് അമേരിക്ക. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം ഹമാസിനെ സഹായിക്കുമെന്ന് യു എസ് വ്യക്തമാക്കി. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ നടത്തിയ തുറന്ന സംവാദത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.
ഗാസയിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ഹമാസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇസ്രയേലിന് നേരെയുള്ള ആക്രമണം വർധിക്കാൻ അത് ഇടയാക്കുമെന്നും യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഗാസിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന യുഎന്നിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിലപാടുകള്‍ക്ക് എതിരാണ് അമേരിക്കയുടെ വാദം.
അതേസമയം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെതിരെ ഇസ്രയേല്‍ രംഗത്തെത്തി. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം. ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതജനങ്ങള്‍ക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളില്‍ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി. ഇടപെടാൻ സാധിക്കുന്നില്ലെങ്കിൽ ഗുട്ടെറസ് രാജി വെച്ച് പോകണമെന്നും ഇസ്രായേൽ പറയുന്നു.