ടോക്കിയോ/ജപ്പാന്‍: ജപ്പാനിലെ സോഫിയാ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓപ്പണ്‍ റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ യശസ്സുയര്‍ത്തി സെറിബ്രല്‍പാഴ്‌സി ബാധിതനായ വിഷ്ണു. ഉദയസൂര്യനെപ്പോലെ ഉദിച്ചുയര്‍ന്ന് ജപ്പാനിലെ വിദ്യാഭ്യാസ വിചക്ഷണരെയും ഭിന്നശേഷി മേഖലയിലെ പ്രഗത്ഭരെയും തന്റെ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയാണ് വിഷ്ണു കോണ്‍ഫറന്‍സിന്റെ മുഖ്യആകര്‍ഷണമായത്.  പ്രൊഫഷണല്‍ ജാലവിദ്യക്കാര്‍ക്ക് പോലും അവതരിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള മാജിക്കുകള്‍ അതീവ കൈയടക്കത്തോടെയും കൃത്യതയോടെയുമാണ് ജന്മനാ സെറിബ്രല്‍പാഴ്‌സിയും മാനസികപരിമിതിയുമുള്ള വിഷ്ണു അവതരിപ്പിച്ചത്.  ഇതാദ്യമായാണ് ഒരു ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ട ഒരു കുട്ടി കോണ്‍ഫറന്‍സില്‍ വിസ്മയം തീര്‍ക്കുന്നത്.

കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അഭിസംബോധന ചെയ്തു. യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ.സാലി അഗസ്റ്റിനെ കൂടാതെ പ്രൊഫസര്‍മാരും ഭിന്നശേഷി മേഖലയിലെ പ്രഗത്ഭരുമായ പ്രൊഫ.അക്കീര ഒട്ചുക, തോഷിയ കാക്കൊയ്ഷി, യോഷികസു ഹിരസോവ, തോഡാ മകീകോ, എന്നിവരും മറ്റ് പാനലിസ്റ്റുകളും വിഷ്ണുവിന്റെ ഇന്ദ്രജാല പ്രകടനം വിലയിരുത്തി.  കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന സിംപോസിയത്തില്‍ ഗോപിനാഥ് മുതുകാട് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ഇന്ദ്രജാലാധിഷ്ഠിതമായ പ്രത്യേക ബോധനപ്രക്രിയയിലൂടെ ഭിന്നശേഷിക്കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വിഷ്ണുവിനെ മുന്‍നിര്‍ത്തി വിശദീകരിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രതിനിധി മിനു അരുണ്‍ പഠനത്തിന്റെ ശാസ്ത്രീയത പാനലിസ്റ്റിന് മുന്നില്‍ അവതരിപ്പിച്ചു.  ഇതിന്റെ അടിസ്ഥാനത്തില്‍ പാനലിസ്റ്റുകള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷ്ണുവിന്റെ മാറ്റം അംഗീകരിക്കപ്പെടുകയും യൂണിവേഴ്‌സിറ്റി വിഷ്ണുവിന് സാക്ഷ്യപത്രം നല്‍കുകയും ചെയ്തു.

ഇത്തരമൊരു മാറ്റം ഭിന്നശേഷി മേഖലയ്ക്ക് നല്‍കുന്നത് പുതിയൊരുണര്‍വാണ്.  ഭിന്നശേഷിക്കുട്ടികളുടെ സാമൂഹിക, ശാരീരിക മാറ്റങ്ങള്‍ക്ക് ഇത്തരം പഠനരീതി അനുയോജ്യമാണെന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ കണ്ടെത്തല്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതുമാണെന്ന് പാനലിസ്റ്റുകളുടെ വിദഗദ്ധസംഘം അഭിപ്രായപ്പെട്ടു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനും ഇന്ദ്രജാല പ്രകടനം നടത്തുവാനും ആദ്യമായി ഇന്ത്യയില്‍ നിന്നെത്തിയ ഭിന്നശേഷിക്കാരന്‍ വിഷ്ണുവിനും ഗോപിനാഥ് മുതുകാടിനും വന്‍ സ്വീകാര്യതയാണ് ജപ്പാന്‍ ജനത നല്‍കിയത്. യൂണിവേഴ്‌സിറ്റിക്ക് മുമ്പില്‍ വിഷ്ണുവിന്റെ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞിരുന്നു.  കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിഷ്ണുവിന് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഇന്ത്യന്‍ എംബസിയില്‍ വച്ച് ഇക്കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.

കോണ്‍ഫറന്‍സില്‍ പലപ്പോഴായി വിഷ്ണുവിന്റെയും കേരളത്തിലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെയും പേരുകള്‍ പലതവണ മുഴങ്ങിയത് അഭിമാനത്തോടെയാണ് കേട്ടിരുന്നത്.  ഡിഫറന്റ് ആര്‍ട് സെന്ററിന്റെ വിജയക്കൊടി ജപ്പാനില്‍ പാറിക്കുവാന്‍ കഴിഞ്ഞതില്‍ ഒരുപാട് അഭിമാനിക്കുന്നുവെന്നും വിഷ്ണുവിന്റെ പരിശീലകന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഇന്ദ്രജാലകലാധിഷ്ഠിതമായി മറ്റ് കലകള്‍ കൂടി പരിശീലിപ്പിച്ച് ഭിന്നശേഷിക്കുട്ടികളുടെ സര്‍ഗാത്മതകയെ ഉണര്‍ത്തി, അവരില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുവാന്‍ ശ്രമിച്ച ഈ ബോധനോപാധി വിജയകരമായി എന്നതിന്റെ ഉത്തമോദാഹരണമാണ് വിഷ്ണുവെന്നും ഈ പഠനപ്രക്രിയ വിദേശരാജ്യങ്ങളിലടക്കം പൊതുസ്വീകാര്യതയ്ക്ക് വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here