ഗാസ: യുദ്ധം അതിരൂക്ഷമായ സാഹചര്യത്തില്‍ ഗാസയിലെ ജനസംഖ്യയുടെ നാലിലൊന്നും പട്ടിണിയുടെ വക്കിലെന്ന് യുഎന്‍. ഫലത്തില്‍ മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം ആവശ്യമാണ്, സഹായം എത്തിക്കുന്ന ട്രക്കുകള്‍ക്ക് നേരെ ആളുകള്‍ ആക്രമണം നടത്തി കൊള്ളയടിക്കുന്നതായും അധികൃതര്‍ പറഞ്ഞു. ഗാസയിലെ 30 ലക്ഷം ജനങ്ങള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്നു, പ്രത്യേകിച്ച് ഭക്ഷണവും മറ്റ് മാനുഷിക സഹായങ്ങളും കുറവുള്ള വടക്കന്‍ മേഖലയില്‍ സാധാരണ ജീവിതം തകര്‍ന്നതായും യുഎന്‍ ഹ്യുമാനിറ്റേറിയന്‍ ഓഫീസിലെയും യുഎന്നിന്റെ ഭക്ഷ്യ-കാര്‍ഷിക സംഘടനകളിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവിലെ സ്ഥിതിയെക്കാള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് യുഎന്‍ മാനുഷിക കോര്‍ഡിനേറ്റര്‍ രമേഷ് രാമസിംഹം യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു. ഗാസയിലെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പട്ടിണിയുടെ വക്കിലാണ്. വടക്കന്‍ ഗാസയില്‍ രണ്ട് വയസ്സിന് താഴെയുള്ള 6 കുട്ടികളില്‍ ഒരാളെങ്കിലും കടുത്ത പോഷകാഹാരക്കുറവും തളര്‍ച്ചയും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ ഏറ്റവും മോശം നിലവാരമാണിതെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാള്‍ സ്‌കൗ പറഞ്ഞു. നിലവിലെ സ്ഥിതി മാറിയില്ലെങ്കില്‍ വടക്കന്‍ ഗാസയില്‍ ക്ഷാമം നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.