റിയാദ് ∙ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അംഗങ്ങളെന്നു സംശയിക്കുന്ന 431 പേരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു. മസ്ജിദുകളിലും നയതന്ത്ര കാര്യാലയങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്താനുള്ള ഐഎസ് പദ്ധതി തകർത്തതായി സൗദി അവകാശപ്പെട്ടു.
ദിവസങ്ങൾക്കു മുൻപ് അതീവ സുരക്ഷയുള്ള ജയിലിനു സമീപം കാർ ബോംബ് സ്ഫോടനമുണ്ടായതിനെ തുടർന്നാണ് ഐഎസ് വേട്ട ശക്തമാക്കിയത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായവർ വിവിധ ആക്രമണങ്ങളുമായി ബന്ധപ്പെട്ടവരാണ്. കഴിഞ്ഞ മേയിൽ അൽ–ഖുദേയിൽ 21 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനക്കേസിലെ പ്രതികൾ ഇതിൽ ഉൾപ്പെടുന്നു.