ബീജിങ്: കൊറോണ വൈറസിനോട് പൊരുതുന്നതിനിടെ ചൈനയിൽ നിന്ന് മറ്റൊരു വൈറസ് കണ്ടെത്തിയ വാർത്ത ഭീതിയോടെയാണ് ലോകം കേട്ടത്. പന്നികളില്‍ കണ്ടുവരികയും വ്യാപിക്കുകയും ചെയ്യുന്ന എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ട ജി 4 വൈറസ് ആയിരുന്നു അത്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് കണ്ടെത്തിയതെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ച് മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, അതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന.
ജി 4 വൈറസ് പുതിയ തരം വൈറസല്ലെന്നും മനുഷ്യരെയോ മൃഗങ്ങളെയോ വേഗത്തിൽ പിടികൂടുന്നതല്ലെന്നുമാണ് ചൈനീസ് കാർഷിക മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. രാജ്യത്തെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധരടകമ്മുള്ളവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കൃഷിമന്ത്രാലയം വിശദീകരണവുമായി എത്തിയത്. വൈറസ് മനുഷ്യ ശരീരത്തിന് ഭീഷണിയാകുന്ന തരത്തിൽ വ്യാപിക്കില്ലെന്ന് നേരത്തെ പഠന റിപ്പോർട്ട് പുറത്തുവിട്ട ചൈനീസ് ഗവേഷകർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഗവേഷകരുടെ പഠനത്തെ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ചൈനീസ് കൃഷിമന്ത്രാലയം അഭിപ്രായപ്പെട്ടത്. പഠന റിപ്പോർട്ട് അപര്യാപ്തമാണെന്നും ഇത്തരം വൈറസുകളുടെ സാന്നിദ്ധ്യം നിലവിൽ ആശങ്കാജനകമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.