ടോക്കിയോ : ആവശ്യം സൃഷ്ടിയുടെ മാതാവാണെന്നത് വെറും പഴഞ്ചൊല്ലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജാപ്പനീസ് ഗവേഷകര്‍. കുറഞ്ഞ സാന്ദ്രതയിലുള്ള ഓസോണ്‍ വാതകത്തിന് കൊവിഡ് രോഗം പരത്തുന്ന വൈറസുകളെ നിര്‍ജ്ജീവമാക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തി. മൂന്ന് ഓക്സിജന്‍ ആറ്റം ചേര്‍ന്ന് രൂപംകൊള്ളുന്ന ഓസോണ്‍ വാതകത്തിന് മനുഷ്യര്‍ക്ക് ഹാനീകരമല്ലാത്ത തരത്തില്‍ അണുനശീകരണ മാര്‍ഗമായി ഉപയോഗിക്കാനാവുമെന്നാണ് പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഫ്യൂജിത ഹെല്‍ത്ത് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഓസോണ്‍ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാനാവും എന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്.ഓസോണ്‍ വാതകം ഉപയോഗിക്കുമ്പോള്‍ വൈറസിന്റെ ശക്തി 90% ത്തില്‍ കൂടുതല്‍ കുറയുന്നതായി ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. അടച്ചിട്ട മുറികളിലും വേണ്ടിവന്നാല്‍ ആളുകള്‍ സഞ്ചരിക്കുന്ന ഇടങ്ങളിലും അണുനശീകരണത്തിന് ഈ മാര്‍ഗം ഫലപ്രദമാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഉയര്‍ന്ന ആര്‍ദ്രതയുള്ള സാഹചര്യങ്ങളിലാണ് ഓസോണ്‍ ഉപയോഗിച്ചുള്ള പ്രതിരോധം ഫലപ്രദമാകുന്നതെന്ന് പ്രമുഖ ഗവേഷകനായ തകായുകി മുറാറ്റ വ്യക്തമാക്കി. എന്നാല്‍ ഉയര്‍ന്ന സാന്ദ്രതയിലുള്ള ഓസോണ്‍ മനുഷ്യശരീരത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പും ശാസ്ത്രലോകം നല്‍കുന്നുണ്ട്. അടുത്തിടെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന പഠനങ്ങളില്‍ ഗൗണുകള്‍, മെഡിക്കല്‍ സംരക്ഷണ ഉപകരണങ്ങള്‍ തുടങ്ങിയവ അണുവിമുക്തമാക്കുവാനുള്ള കഴിവ് ഓസോണിനുണ്ടെന്ന് തെളിഞ്ഞിരുന്നു. ആശുപത്രികളിലും ഇടനാഴികളിലും ഓസോണ്‍ ജനറേറ്ററുകള്‍ സ്ഥാപിച്ച് കൊവിഡ് അണുബാധ കുറയ്ക്കാം എന്ന് ജപ്പാനിലെ പഠനത്തില്‍ തെളിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here