കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു.കൊൽക്കത്തയിലെ വുഡ്‌ലാന്റ്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ആൻജിയോ പ്ളാസ്റ്റിയ്ക്ക് വിധേയമാക്കിയിരുന്നു.ഹൃദയധമനികളിൽ മൂന്ന് ബ്ളോക്കുകൾ ഉണ്ടായിരുന്നു, ഇതിൽ ഒരെണ്ണം സ്റ്റെന്റ് ഉപയോഗിച്ച് തുറന്നു. മറ്റുള്ള ബ്ളോക്കുകൾക്ക് സ്റ്റെന്റ് ഉപയോഗിക്കണമോ, മരുന്നുകൊണ്ട് മാറുമോ എന്നുള്ള കാര്യം തുടർപരിശോധനകൾക്ക് ശേഷം തീരുമാനിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. അദ്ദേഹം സന്ദർശകരെ കണാൻ തുടങ്ങിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്നലെ രാവിലെ വീട്ടിലെ ജിംനേഷ്യത്തിൽ പതിവ് ട്രെഡ്മിൽ വ്യായാമത്തിനിടെയാണ് ഗാംഗുലി നെഞ്ചുവേദന മൂലം കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷമാണ് വാർത്ത പുറത്തുവന്നത്. സ്ഥിതി ഗുരുതരമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.