ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം വെസ്റ്റ് ഇൻഡീസിന്. ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തോൽപിച്ചു. ട്വന്റി20 ലോകകിരീടം രണ്ടു തവണ നേടുന്ന ആദ്യടീമായി വെസ്റ്റ്ഇൻഡീസ്. അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസ്. ബെൻ സ്റ്റോക്സിന്റെ ആദ്യ നാലുപന്തും ബ്രത്ത് വെയ്റ്റ് സിക്സർ പറത്തി വിജയത്തിലേക്ക് നയിച്ചു.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 36 പന്തിൽ 54 റൺസെടുത്ത ജോ റൂട്ടും 22 പന്തിൽ 36 റൺസെടുത്ത ബട്ലറുമാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. വെസ്റ്റ് ഇൻഡീസിനുവേണ്ടി ബ്രാവോയും ബ്രാത്ത്വെയ്റ്റും മൂന്നും ബദ്രി രണ്ടും റസൽ ഒന്നും വീതം വിക്കറ്റ് വീഴത്തി.
നേരത്തെ, ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ച വെസ്റ്റ് ഇൻഡീസ് 23 റൺസിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി മൽസരത്തിൽ മികച്ച തുടക്കമിട്ടിരുന്നു. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ കുതിപ്പിന് വഴിയൊരുക്കിയ ജേസൺ റോയി (0), അലക്സ് ഹെയ്ൽസ് (1), ക്യാപ്റ്റൻ ഒയിൻ മോർഗൻ (12 പന്തിൽ 5) എന്നിവരാണ് പുറത്തായത്. ജേസൺ റോയിയെ ബോളിങ്ങിന് തുടക്കമിട്ട സാമുവൽ ബദ്രി വീഴ്ത്തിയപ്പോൾ ഹെയ്ൽസിനെ റസലിന്റെ പന്തിൽ ബദ്രിതന്നെ ക്യാച്ചെടുത്ത് പുറത്താക്കി. മോർഗനെ സ്ലിപ്പിൽ ഗെയ്ലിന്റെ കൈകളിലെത്തിച്ച് ബദ്രി തന്നെ മൂന്നാം വിക്കറ്റു സ്വന്തമാക്കി. ബെൻ സ്റ്റോക്സ് (13), മോയിൻ അലി (0) എന്നിവരെ പുറത്താക്കിയ ഡ്വെയിൻ ബ്രാവോയാണ് ഇംഗ്ലണ്ടിനെ വീണ്ടും തകർച്ചയിലേക്ക് തള്ളിയിട്ടത്. പിന്നാലെ ജോ റൂട്ടിനെ സുലൈമാൻ ബെന്നിന്റെ കൈകളിലെത്തിച്ച ബ്രാത്ത്വെയ്റ്റ് വിൻഡീസ് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.