കൊച്ചി: സീസണിലെ ആദ്യ മത്സരത്തിൽ ഒഡീഷയോടേറ്റ തോൽവിക്ക് പകരംചോദിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം തട്ടകത്തിൽ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. സന്ദീപ് സിംഗായിരുന്നു മത്സരത്തിലെ ഏക ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചിൽനിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ തോൽവിയറിയാതെ മഞ്ഞപ്പട കുതിക്കുകയാണ്. കളിയുടെ 86 ാം മിനിറ്റിലായിരുന്നു നിർണായകമായ ഗോൾ.
ഒഡീഷ ഗോളി അമരീന്ദർ സിംഗിന്റെ പിഴവിൽനിന്നായിരുന്നു ഗോൾ വീണത്. ഇടത് വിംഗിൽനിന്ന് ബ്രൈസ് മിറാണ്ട ബോക്സിലേക്ക് ഉയർത്തിയ നൽകിയ ക്രോസ് ചാടി തട്ടിക്കളയാൻ അമരീന്ദറിന്റെ പാഴായ ശ്രമം. പന്ത് കിട്ടയത് സന്ദീപിന്. ഗോളിയില്ലാ പോസ്റ്റിലേക്ക് സന്ദീപിന്റെ ഹെഡ്ഡർ. ബ്ലാസ്റ്റേഴ്സ് മുന്നിൽ. ക്രിസ്മസ് ആഘോഷത്തിനു ശേഷമെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മറ്റൊരു വിരുന്നുകൂടി.
നേരത്തെ ആദ്യ പകുതിയിൽ ഒഡീഷയുടെ കാലിലും ബ്ലാസ്റ്റേഴ്സിന്റെ പകുതിയിലുമായിരുന്നു കളി. നിരവധി തവണ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഒഡീഷ ഇരമ്പിയെത്തി. എന്നാൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഭേദിക്കാൻ ഒഡീഷയ്ക്കായില്ല.
രണ്ടാം പകുതിയിൽ കളിമാറി. ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു തുടങ്ങി. സഹൽ അബ്ദുൾ സമദിന്റെ നൃത്തച്ചുവടുകൾക്ക് മുന്നിൽ ഒഡീഷ പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ വഴിമാറിപ്പോയി. ഒടുവിൽ ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും കാത്തിരുന്ന നിമിഷമെത്തി. 86 ാം മിനിറ്റിൽ ഒഡീഷ പ്രതിരോധം ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കാരൻ പൊളിച്ചടുക്കി.