നാഗ്‌പൂർ: സ്‌പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഓസ്ട്രേലിയ്ക്കെതിരായുള്ള ആദ്യ ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. രണ്ടാം ഇന്നിംഗ്‌സിൽ ഓസീസിനെ 91 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ഒരു ഇന്നിംഗ്‌സിനും 132 റൺസിനുമാണ് ഇന്ത്യയുടെ വിജയം.
മൂന്നാം ദിനമായ ഇന്ന് നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 79 കൂട്ടിച്ചേർക്കുന്നതിനിടെ ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്‌സിൽ ഓസ്ട്രേലിയൻ ബാറ്റർമാർക്ക് കടുത്ത പരീക്ഷണമാണ് ഇന്ത്യൻ സ്‌പിന്നർമാരിൽ നിന്ന് നേരിടേണ്ടി വന്നത്. ആർ അശ്വിൻ അഞ്ച് വിക്കറ്റുകൾ നേടി ഇന്ത്യൻ വിജയത്തിന് വഴിയൊരുക്കി. ജജേഡ- ഷമി എന്നിവർ രണ്ടും അക്‌സർ പട്ടേൽ ഒന്നും വിക്കറ്റ് വീഴ്‌ത്തി.
ആദ്യ ടെസ്റ്റിലെ വിജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1- 0ന് മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്‌സിൽ ഓസ്ട്രേലിയയ്ക്കെതിരായി 223 റൺസിന്റെ ലീഡ് ഇന്ത്യ നേടിയിരുന്നു. ക്യാപ്ടൻ രോഹിത് ശർമയുടെ സെഞ്ച്വറി (120) ആണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ബാറ്റിംഗിൽ അർദ്ധ സെഞ്ച്വറിയും (70) രണ്ട് ഇന്നിംഗ്‌സിലുമായി ഏഴു വിക്കറ്റ് നേടുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് പ്ളേയർ ഒഫ് ദി മാച്ച്.