ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘നോട്ടു വിപ്ലവ’ത്തിെൻറ ഒന്നാം വാർഷികം ബുധനാഴ്ച. വിനിമയം ചെയ്തുവന്ന കറൻസി നോട്ടുകളിൽ 86 ശതമാനവും ഒറ്റയടിക്ക് അസാധുവാക്കിയതുമൂലം ഉണ്ടായ മാന്ദ്യം സമ്പദ്രംഗം അവതാളത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഒന്നാം വാർഷികം.നോട്ട് അസാധുവാക്കൽ, ധിറുതിപിടിച്ച് ജി.എസ്.ടി നടപ്പാക്കിയത് എന്നിവ പൊതുസമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന പ്രയാസങ്ങൾ ഉയർത്തിക്കാട്ടി ബുധനാഴ്ച പ്രതിപക്ഷ പാർട്ടികൾ കരിദിനം ആചരിക്കുകയാണ്. കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ് എന്നിവയടക്കം 18 പ്രതിപക്ഷപാർട്ടികളാണ് രാജ്യവ്യാപകമായി പ്രതിഷേധദിനാചരണം നടത്തുന്നത്.
നിർണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ പ്രതിപക്ഷം നടത്തുന്ന കരിദിനാചരണത്തെ ബദൽ പരിപാടി സംഘടിപ്പിച്ചു നേരിടുകയാണ് ബി.ജെ.പി. കള്ളപ്പണവിരുദ്ധ ദിനമായാണ് നവംബർ എട്ട് ബി.ജെ.പി രാജ്യവ്യാപകമായി ആചരിക്കുന്നത്. അതേസമയം, നോട്ടു നിരോധനത്തെ എതിർക്കുന്നവരിൽ ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസുമുണ്ട്. നോട്ടും ജി.എസ്.ടിയും സൃഷ്ടിച്ച മാന്ദ്യം അടുത്ത രണ്ടു വർഷത്തേക്ക് മാറ്റമില്ലാതെ തുടരുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ബി.ജെ.പിയുടെ ആത്മവിശ്വാസം ചോർത്തിയിട്ടുണ്ട്. വിപണിയിലെ മരവിപ്പ്, വിലക്കയറ്റം, നോട്ട് അസാധുവാക്കലിനു പിന്നാലെ ആധാർ പിൻബലമാക്കി സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ എന്നിവ കടുത്ത അമർഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.
നവംബർ എട്ടിനാണ് മന്ത്രിസഭാംഗങ്ങൾക്കുപോലും ശരിയായ വിവരം നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. 500 രൂപ, 1000 രൂപ നോട്ടുകളാണ് അസാധുവായി പ്രഖ്യാപിച്ചത്. കള്ളപ്പണം, കള്ളനോട്ട്, ഭീകരത, നികുതിവെട്ടിപ്പ് എന്നിവ തടയാനും പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാനുമാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഒറ്റയടിക്ക് അസാധുവാക്കുന്നതെന്നാണ് സർക്കാർ പറഞ്ഞത്.എന്നാൽ, ഒരു കൊല്ലം പിന്നിടുമ്പോൾ ഇൗ ലക്ഷ്യങ്ങളൊന്നും നടപ്പായില്ല. അസാധുവാക്കിയ കറൻസിയുടെ മൂല്യത്തിനുള്ള മുഴുവൻ നോട്ടുകളുംതന്നെ ബാങ്കുകളിലേക്ക് തിരിച്ചെത്തി. അതോടെ കള്ളപ്പണം, കള്ളനോട്ട് തുടങ്ങിയവക്കെതിരായ പോരാട്ടമാണ് സർക്കാർ നടത്തിയതെന്ന പ്രതീതി പോയ്മറഞ്ഞു. സർക്കാറിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങളെല്ലാം പാളി.
കൃഷിയും വ്യാപാരവും വ്യവസായവുമെല്ലാം ഒരുപോലെ തളർത്തിയ നോട്ടു പരിഷ്കാരം ഉണ്ടാക്കിവെച്ച പ്രതിസന്ധിയിൽനിന്ന്, അതിെൻറ നടത്തിപ്പുകാരായ ബാങ്കുകളും കരകയറിയിട്ടില്ല. പലിശനിരക്കുകൾ കുറച്ചെങ്കിലും വാങ്ങൽശേഷി പോയതിനാൽ നിക്ഷേപ, വായ്പ തോതിലെ അന്തരം വർധിച്ചുനിൽക്കുകയാണ്.