റാസല്‍ഖൈമ: റാക് അല്‍ റംസ് അല്‍ സറയ്യ തീരത്തെ ‘ഇളം ചുവപ്പ്’ തടാകത്തെക്കുറിച്ച പഠനത്തിന് പരിസ്ഥിതി സംരക്ഷണ വകുപ്പ്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ റാസല്‍ഖൈമയിലെ ‘പിങ്ക് തടാകം’ ഗ്രാഫിക്സിലൂടെ രൂപപ്പെടുത്തിയതെന്ന പ്രചാരണത്തിനിടെയാണ് ഇത് യാഥാര്‍ഥ്യമാണെന്ന സ്ഥിരീകരണം അധികൃതരില്‍ നിന്നുമെത്തിയത്.
അല്‍ റംസിലെ അല്‍ സറയ്യ തീരത്തുനിന്ന് നൂറുമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് പിങ്ക് തടാകം കണ്ടെത്തിയത്.സുഹൃത്ത് വഴി തടാകത്തെക്കുറിച്ചറിഞ്ഞ തദ്ദേശീയനായ 19കാരനാണ് കാമറയും ഡ്രോണും ഉപയോഗിച്ച് തടാകത്തെക്കുറിച്ച വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്.ഷാര്‍ജയില്‍ മെഡിസിന് വിദ്യാര്‍ഥിയായ അല്‍ ഫാര്സിയുടെ ഒറ്റയാള്‍ അന്വേഷണമാണ് പിങ്ക് തടാകത്തിെൻറ നിജസ്ഥിതി പുറത്തെത്തിച്ചത്.
റാസല്‍ഖൈമയിലെ മനോഹരവും ശാന്തവുമായ തീരമാണ് അല്‍റംസിലെ ദ്വീപ് പ്രദേശമായ സറയ്യ ബീച്ച്. ഉപ്പ് പാളികള്‍ വ്യക്തമായി കാണാവുന്ന രീതിയിലാണ് പിങ്ക് തടാകമെന്ന് അല്‍ ഫാര്‍സി പറഞ്ഞു. തടാകത്തിെൻറ ഫോട്ടോകള്‍ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചതിന് താഴെ ഫോട്ടോഷോപ്പെന്ന കമൻറുകളും എത്തി. ഇവിടെയുള്ള ജലം രുചിച്ച് നോക്കാന്‍ താന്‍ തുനിഞ്ഞില്ലെന്ന് യുവാവ് പറഞ്ഞു. ഇത് വിഷമായിരിക്കാനും സാധ്യതയുണ്ട്.
കടലിലെ ജീവിവര്‍ഗങ്ങള്‍ ഗ്രൂപ്പുകളായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന ചുവന്ന ആല്‍ഗകളുടെ വ്യാപനമാകാം തടാകത്തിലെ ജലത്തിെൻറ ഇളം ചുവപ്പ് നിറത്തിന് പിന്നിലെന്ന് പരിസ്ഥിതി സംരക്ഷണ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. സെയ്ഫ് അല്‍ ഗൈസ് അഭിപ്രായപ്പെട്ടു. സാമ്പിള്‍ പരിശോധനയും ശാസ്ത്രീയമായ വിശകലനത്തിനുംശേഷം മാത്രമേ ഇതിന് പിന്നിലെ പ്രതിഭാസം വ്യക്തമാവുകയുള്ളൂ.
2019 ഒക്ടോബറില്‍ അല്‍ റംസ് തീരത്തുനിന്ന് 12 മൈല്‍ അകലെ ഇളം ചുവപ്പ് വെള്ളം മത്സ്യബന്ധന തൊഴിലാളികള്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2008ല്‍ ആല്‍ഗ ബ്ലൂസ് എന്നറിയപ്പെടുന്ന ചുവന്ന വേലിയേറ്റം യു.എ.ഇയിലെ തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് മത്സ്യ ബന്ധനത്തിനും കടലില്‍ ഇറങ്ങുന്നതിനും അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രത്യേക ബാക്ടീരിയയുടെ പ്രതിപ്രവര്‍ത്തനത്തെയാണ് ചുവന്ന വേലിയേറ്റമായി അറിയപ്പെടുന്നതെന്ന് സെയ്ഫ് വ്യക്തമാക്കി. വര്‍ഷത്തില്‍ നിശ്ചിത സമയം ബാക്ടീരിയകള്‍ രൂപപ്പെടുന്ന സമയം ജലത്തിെൻറ നിറത്തിലും മാറ്റം പ്രകടമാകാറുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.