![kerala-job-portal-917252](https://i0.wp.com/keralatimes.com/wp-content/uploads/2021/01/kerala-job-portal-917252.jpg?resize=548%2C309&ssl=1)
തിരുവനന്തപുരം : അഞ്ചുവർഷത്തിൽ 20 ലക്ഷംപേർക്ക് ജോലി ഉറപ്പാക്കുന്ന സർക്കാർ തൊഴിൽ പോർട്ടൽ ഫെബ്രുവരിയിൽ നിലവിൽവരും. ഉദ്യോഗാർഥികളുടെ രജിസ്ട്രേഷനും ആരംഭിക്കും.സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏപ്രിൽ മുതലേ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുള്ളൂ. കോവിഡ് തൊഴിൽ സാഹചര്യങ്ങളെ മാറ്റിയതിന്റെ സാധ്യത ഉപയോഗപ്പെടുത്താനാണ് അടിയന്തരമായി തൊഴിൽ പോർട്ടൽ സജ്ജീകരിക്കുന്നത്. ആഗോളതലത്തിൽ 50 ലക്ഷത്തോളംപേരാണ് കേന്ദ്രീകൃത ഓഫീസുകൾക്കുപുറത്ത് ഡിജിറ്റൽ ജോലി ചെയ്തിരുന്നത്. കോവിഡിൽ അത് മൂന്നുകോടിയായി. അഞ്ചുവർഷത്തിൽ 18 കോടിയാകും. വീട്ടിലിരുന്നുള്ള ജോലി ഫാഷനാകുന്നു. ഇത് കേരളം ഉപയോഗപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
വീടുകളിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകൾ അഞ്ചുലക്ഷത്തോളംവരും. വീട്ടിലോ സമീപത്തോ ഇരുന്ന് ജോലിയെടുക്കാനാകുന്ന 40 ലക്ഷം അഭ്യസ്തവിദ്യരായ സ്ത്രീകളുമുണ്ട്. 16 ലക്ഷം പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. തൊഴിൽ കമ്പോളത്തിന് അനുയോജ്യർ 60 ലക്ഷം കവിയും. ഇവർക്ക് ‘വർക്ക് നിയർ ഹോം, വർക്ക് ഫ്രം ഹോം’ സാധ്യതകൾ പോർട്ടൽവഴി ലഭ്യമാക്കും. കമ്പനികൾക്ക് കേന്ദ്രീകൃത, വികേന്ദ്രീകൃത തലത്തിൽ ജോലിക്കാരെ തെരഞ്ഞെടുക്കാം.