നേപ്പാളിനെ പിടിച്ചുലച്ച ഭൂകമ്പത്തിൽ മരണസംഖ്യ 130 കവിഞ്ഞു. റിക്റ്റർ സ്കൈയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ജജർകോട്ടിലും റുക്കും വെസ്റ്റിലുമാണ് ഗുരുതരമായി ബാധിച്ചത്. വെള്ളിയാഴ്ച രാത്രി 11.32 നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 400 ൽ ഏറെ പേർക്ക് പരുക്ക് ഏറ്റെന്നാണ് നിലവിലുള്ള കണക്കുകൾ പറയുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു ആവശ്യമായ സഹായങ്ങൾ എത്തിച്ചു കൊണ്ടിരിക്കുകയാണ്. ഭൂചലനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. നേപ്പാളിന് ഇന്ത്യ എല്ല സഹായവും വാഗ്ദാനം ചെയ്തു.
നേപ്പാൾ ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി ദുരന്ത നിവാരണത്തിനായി ഇന്ത്യയുടെ എല്ലാ സഹായവും ഉറപ്പുനൽകി. ഡൽഹി,ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഭൂകമ്പത്തെ തുടർന്ന് ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.