കറൻസി നോട്ടുകൾ മാറ്റി വാങ്ങാനായി എത്തുന്നവരുടെ തിരക്ക് ക്രമാതീതമായി വർധിക്കുകയും എടിഎമ്മുകൾ കൃത്യമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്തതോടെ പലയിടങ്ങളിലും ജനങ്ങൾ ബാങ്ക് ഉദ്യോഗസ്ഥരുമായും വാക്കുതർക്കം ഉണ്ടാവുകയും പലയിടത്തും കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്താനിരിക്കുന്ന പരീക്ഷയ്ക്ക് ചെലാൻ അടക്കാൻ എത്തിയവരെയും എല്ലാം ബാങ്കിന് പുറത്തെ കൂറ്റൻ ക്യൂവിൽ ഒതുക്കി നിർത്തിയതോടെയാണ് പലയിടത്തും വാക്കുതർക്കം തുടങ്ങിയത്.
നിലവിലെ സാഹചര്യത്തിനനുസരിച്ച് ബാങ്കുകളിൽ ജീവനക്കാർ ഇല്ലാത്തതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഉൾനാടൻ ബ്രാഞ്ചുകളിലും വലിയ തിരക്കുണ്ടാകുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയത്രിക്കാൻ പല ബാങ്കുകളിലും മതിയായ പോലീസ് സംവിധാനം ഇല്ലാത്തതും പ്രശ്നം വഷളാക്കുന്നുണ്ട്.
തിരക്ക് വർധിച്ചപ്പോൾ കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്ബിഐ ശാഖയിലെ ചില്ലു തകർത്ത് ആളുകൾ അകത്തുകയറാണ് ശ്രമിച്ചു. ഇതു തടയാൻ പോലീസ്, സെക്യൂരിറ്റി ജീവനക്കാർ എന്നിവർ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ഏറെപ്പണിപ്പെട്ടാണ് സംഘർഷം നിയന്ത്രിച്ചത്.
ഇടപാടിനായി എത്തുന്നവർക്കെല്ലാം ബാങ്കിൽ നിന്ന് ടോക്കൺ നൽകുന്നുണ്ട്. ബാങ്ക് സമയം കഴിഞ്ഞും ടോക്കണുമായി നിരവധിപ്പേർ കാത്തുനിൽക്കുന്ന സ്ഥിതി ഉണ്ടായത് പല ബാങ്കുകളിലും പ്രതിഷേധത്തിനും സംഘർഷത്തിനും ഇടയാക്കി. മലബാറിൽ വിവിധ ഇടങ്ങളിൽ ഇടപാടിനെത്തിയവർ ബാങ്ക് അടക്കാൻ അനുവദിക്കാതെ വൈകുന്നേരം ബാങ്ക് ജീവനക്കാരെ ഉപരോധിക്കുന്ന സാഹചര്യമുണ്ടായി.
നോട്ട് മാറാനെത്തി ബാങ്ക് കെട്ടിടത്തിന് മുകളിൽ നിന്നും കെഎസ്ഇബി ജീവനക്കാരൻ ഉണ്ണി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്ന് തലശേരി നാരങ്ങാപ്പുറം എസ്ബിടി ശാഖയിലേക്ക് ഡിവൈഎഫ്ഐ മാർച്ച സംഘടിപ്പിച്ചു. ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത മാർച്ചിൽ മോദിയുടെ കോലം കത്തിച്ചു.