ചികാഗോ (അമേരിക്ക): ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതിന് മുന്നെ നാഡീവ്യവസ്ഥയെ കോവിഡ് ബാധിക്കുന്നുണ്ടെന്ന് പഠനം. പനി, ചുമ പോലുള്ള ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുന്നെ തന്നെ തലവേദന, ഗന്ധം-രുചി പോലുള്ളവ തിരിച്ചറിയാനുള്ള പ്രയാസം, ശ്രദ്ധക്കുറവ് പോലുള്ള ലക്ഷണങ്ങൾ പ്രകടമാകുന്നതായും അമേരിക്കയിലെ നോർത്ത്വെസ്റ്റേൺ യൂണിവഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.
കോവിഡ് ബാധിതരായി ആശുപത്രിയിലെത്തിച്ച രോഗികളിൽ പകുതിയും നാഡീസംബന്ധമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി പഠനം കണ്ടെത്തി. തലേവദന, മന്ദത, ശ്രദ്ധക്കുറവ്, പേശീവേദന, ഗന്ധം-രുചി പോലുള്ളവ തിരിച്ചറിയാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവരായിരുന്നു രോഗികളേറെയുമെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ മേധാവി ഡോ. ഇഗോർ കോറൽനിക് പറയുന്നു.
രോഗം മൂർഛിക്കുന്നതിനനുസരിച്ച് നാഡീസംവിധാനത്തെ പൂർണമായും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ആവശ്യമായ ഒാക്സിജൻ ലഭിക്കാത്തത് തലച്ചോറിെൻറ പ്രവർത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. തലച്ചോർ, നാഡീവ്യൂഹം, പേശികൾ എന്നിവയെ എല്ലാം കോവിഡ് ബാധിക്കുന്നു.
തലച്ചോറിൽ രക്തസ്രാവം, പക്ഷാഘാതം തുടങ്ങിയ സങ്കീർണതകളിലേക്ക് രോഗാവസ്ഥ മാറാനുള്ള സാധ്യത കൂടി ചികിത്സകർ പരിഗണിക്കണമെന്നാണ് പഠനം തെളിയിക്കുന്നതെന്ന് ഡോ. ഇഗോർ ചൂണ്ടികാണിക്കുന്നു