![techspectations-20-second-day.jpg.image.845.440](https://i0.wp.com/keralatimes.com/wp-content/uploads/2020/11/techspectations-20-second-day.jpg.image_.845.440.jpg?resize=696%2C362&ssl=1)
5ജി ഇന്റർനെറ്റ് വരുന്നതോടെ മൊബൈൽ ഫോൺ വഴിയുള്ള പരസ്യങ്ങൾ അടിമുടി മാറുമെന്ന് ടെക്സ്പെക്റ്റേഷൻസിൽ പങ്കെടുത്ത വിദഗ്ധർ. അതിവേഗ ഇന്റർനെറ്റ് എത്തുന്നതോടെ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, 3ഡി ഉള്ളടക്കം എളുപ്പത്തിൽ മൊബൈലിലെത്തും. ഇന്ററാക്റ്റീവ് ടൂറുകൾ സാധാരണമാകും.
മൊബൈൽ ഫോണിലെ വിവിധ സെൻസറുകൾ ഉപയോഗിപ്പെടുത്തി ഉപഭോക്താക്കളുമായി ഇന്ററാക്റ്റ് ചെയ്യുന്ന പരസ്യങ്ങളും വർധിക്കുമെന്ന് ട്രിപ്പർവൈഫൈ അഡ്വൈസർ വിശാൽ രൂപാനി പറഞ്ഞു. ലോറിയൽ ഡിജിറ്റൽ മാർക്കറ്റിങ് ലീഡ് അന്വേഷ പോസ്വാലിയ, അക്കമായി പ്രോഡക്ടറ്റ് മാനേജ്മെന്റ് ഡയറക്ടർ ഋഷി വർമ, ഇൻമൊബി മാർക്കറ്റിങ് പ്ലാറ്റ്ഫോം വൈസ് പ്രസിഡന്റ് നവീൻ മാധവൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
റെസ്റ്ററന്റുകൾ തിരഞ്ഞെടുക്കാൻ സമൂഹമാധ്യമങ്ങളെ ആശ്രയിച്ച 80 ശതമാനം സന്ദർഭങ്ങളിലും തനിക്ക് നിരാശനാകേണ്ടി വന്നിട്ടുണ്ടെന്ന് മാനേജ്മെന്റ് കൺസൽറ്റന്റും ഫുഡ് വ്ലോഗറുമായ മൃണാൾ ദാസ് വെങ്ങലാട്ട്. സമൂഹമാധ്യമത്തിന്റെ ദുരുപയോഗം വർധിക്കുകയാണ്.
∙ യൂട്യൂബാണ് ഗുരു!
2017 വരെ ക്യാമറ ഉപയോഗിക്കുന്നതോ എഡിറ്റിങ്ങോ അറിയില്ലായിരുന്നുവെന്നും പിന്നീട് യുട്യൂബ് വഴിയാണിതെല്ലാം പഠിച്ചതെന്നും ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർ എബിൻ ജോസ്. ഇതൊക്കെ പഠിക്കുന്നതിന് ഒരുരൂപ പോലും ചെലവായില്ല. ഓൺലൈനാണ് ഏറ്റവും നല്ല ടീച്ചർ. സ്റ്റാൻഡപ്പ് കൊമേഡിയൻ ശബരീഷ് നാരായണൻ, മീം ചാറ്റ് സിഇഒ കൈൽ ഫെർണാണ്ടസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
∙ വ്യത്യസ്ത ആശയം; വേറിട്ട വിജയം
നീര ടാപ്പ് ചെയ്യാൻ റോബട്ട്, ഒന്നര മിനിറ്റുള്ള ഒരു വിഡിയോയിൽ നിന്ന് പിറന്ന സ്റ്റാർട്ടപ്, കഥ പറച്ചിലിൽ നിന്നുരുവായ ബ്രാൻഡ്. വ്യത്യസ്തമായ 3 സംരംഭകകഥകളാണ് നാവ ഡിസൈൻ ആൻഡ് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ചാൾസ് വിജയ് വർഗീസ്, ട്രൈക്കിൾ സ്ഥാപകൻ അരുൺ ചന്ദ്രൻ, സീംസ്ട്രെസ് സ്ഥാപക രശ്മി പൊതുവാൾ എന്നിവർ പങ്കുവച്ചത്.
നീര ടാപ്പ് ചെയ്തെടുക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള റോബട്ട് ചാൾസ് വികസിപ്പിച്ചത്. പല തവണ തെങ്ങിൽ കയറേണ്ട അവസ്ഥയും ഒഴിവായി. 28 രാജ്യങ്ങളിൽ ചാൾസിന്റെ റോബട്ട് എത്തിക്കഴിഞ്ഞു.
ഒരു ഐടി പാർക്കിനു മുന്നിൽ ഇന്റർവ്യൂവിനായി ആയിരക്കണക്കിന് എൻജിനീയറിങ് വിദ്യാർഥികൾ കാത്തു നിൽക്കുന്ന ഒന്നര മിനിറ്റുള്ള വിഡിയോയിൽ നിന്നാണ് ട്രൈക്കിളിന്റെ പിറവിയെന്ന് അരുൺ ചന്ദ്രൻ പറഞ്ഞു. ജോലിക്ക് യുവാക്കളെ സജ്ജമാക്കാനുള്ള കോഴ്സുകളുമായാണ് ട്രൈക്കിൾ ഒടുവിലെത്തിയത്.
ചുറ്റിലുമുള്ള ജനങ്ങളുടെ ജീവിതം കണ്ടും അവരുടെ കഥകൾക്കു ചെവിയോർത്തും ആ കഥകൾ ലോകത്തോടു പറഞ്ഞുമാണ് തന്റെ ബിസിനസ് പാഠങ്ങൾ ഉരുത്തിരിഞ്ഞതെന്ന് സീംസ്ട്രസ് സ്ഥാപക രശ്മി പൊതുവാൾ പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിന്റെ ഭാവി ശോഭനമാണെന്ന സൂചനയാണ് ഈ രംഗത്തെക്കുറിച്ച് ലോകമെങ്ങുമുളള വിദഗ്ധർ നൽകുന്നത് എന്ന് ഫസ്റ്റ് ഷോസ് സിഇഒ രാജീവ് പനയ്ക്കൽ . 5ജി വരുന്നതോടെ കൂടുതൽ മികച്ച സ്ട്രീമിങ് അനുഭവങ്ങളും പ്രേക്ഷകർക്കു ലഭ്യമാകും. സാങ്കേതികവിദ്യയിലെ മാറ്റത്തിനൊപ്പം ജനം മുന്നോട്ടുപോകുന്നതും ഒടിടി പ്ലാറ്റ്ഫോമുകളെ കൂടുതൽ ജനകീയമാക്കുന്നു. തിയറ്ററുകളും സ്ട്രീമിങ് സാധ്യതകളിലേക്കു കണ്ണോടിക്കുന്നതോടെ വിപ്ലവകരമായ മാറ്റമാണ് ഈ രംഗം പ്രതീക്ഷിക്കുന്നത്.