ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീണ്ടും രജനീകാന്തിനെ സന്ദര്‍ശിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനീകാന്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ക്കുള്ള അതേ നിരാശ തനിക്കുണ്ടെന്നും എന്നാലും രജനീകാന്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

120 പേര്‍ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനേ തുടര്‍ന്ന് അതിന്റെ പ്രശ്നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന ചോദ്യം രജനികാന്ത് ട്വിറ്ററില്‍ ചോദിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

നേരത്തെ അണ്ണാതെ സിനിമയുടെ ഷൂട്ടിങ്ങിനിടെ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും രജനി ആരോഗ്യം ശ്രദ്ധിക്കണം എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. ഒരാഴ്ച പൂര്‍ണമായും ബെഡ് റെസ്റ്റ്, ടെന്‍ഷന്‍ വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, കോവിഡ് പകരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്നും ഡോക്ടര്‍മാര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുറച്ച് വര്‍ഷം മുന്‍പ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചായിരുന്നു നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here