മുംബൈ: ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ പുത്രൻ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഇന്നലെ രാത്രിയാണ് സല്‍മാന്‍ ഖാന്‍ ഷാരൂഖിനെ സന്ദർശിച്ചത്.
എന്നാൽ സംഭവത്തിൽ ആര്യന് പങ്കില്ലെന്ന് ആര്യന്‍റെ അഭിഭാഷകനായ സതീഷ് മനേഷിൻഡെ അറിയിച്ചു. ‘സംഘാടകർ ആര്യനെ അതിഥിയായി ക്ഷണിച്ചതാണ്, പണം അടച്ച് ആര്യന്‍ കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ല, ബോർഡിങ് പാസ് പോലുമില്ലായിരുന്ന ആര്യന് കപ്പലില്‍ കാബിനോ സീറ്റോ ഉണ്ടായിരുന്നില്ല, അവന്‍റെ കൈയ്യില്‍ നിന്ന് ഒന്നും കണ്ടെത്താനുമായിട്ടില്ല. വെറും ചാറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് ആര്യനെ അറസ്റ്റ് ചെയ്തതത്.’ ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി.
പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന. പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൾ കണ്ടെടുത്തു.