ചെന്നൈ : സെലിബ്രിറ്റി വിവാഹവും വേർപിരിയലും എന്നും വലിയ വാർത്തയാണ്. പ്രത്യേകിച്ച് സിനിമാ രംഗത്തുള്ള പ്രമുഖരാണെങ്കിൽ വാർത്തയ്ക്ക് കുറച്ചുകൂടി പ്രാധാന്യമേറും. തമിഴ് യുവതാരമായ ധനുഷാണ് ഭാര്യയുമായി പിരിയുന്നത്. ഭാര്യ ചില്ലറക്കാരിയല്ല എന്നതും തമിഴ് ആരാധകരെ ഏറെ വിഷമിപ്പിക്കുന്നു. സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ മകളാണ് ധനുഷിന്റെ ഭാര്യ ഐശ്യര്യ.
സംവിധായികകൂടിയാണ് ഐശ്വര്യയും ധനുഷും വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യം ആരാധകരെ അറിയിച്ചത്. പിന്നീട് ഇവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2004 നവംബർ 18 നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട്. വളർച്ചയുടെയും മനസിലാക്കലിൻറെയും യാത്രയായിരുന്നു ഇതെന്നും, ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിൻറെയും ഐശ്വര്യയുടെയും കുറിപ്പിൽ പറയുന്നു.
സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ.
രജനീകാന്തിൻറെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തിൽ രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ൽ പാടിയെങ്കിലും ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 2003ൽ പുറത്തിറങ്ങിയ ‘വിസിൽ’ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ ‘3’ എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി.