തിരുവനന്തപുരം : കേരളത്തിന്റെ 26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മേളയിൽ മുഖ്യാതിഥിയായി എത്തിയത് നടി ഭാവനയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ‘പോരാട്ടത്തിന്റെ പെൺപ്രതീകം’ എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്.
കുറച്ചുവര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെ ഭാവന വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്.
എട്ടു ദിവസത്തെ ചലച്ചിത്രമേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ ടുഡേ എന്നീ പാക്കേജുകള്‍ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.