വാഹനാപകടത്തിൽ ചികിത്സയിൽ കഴിയുന്ന മിമിക്രിതാരവും ഡബ്ബിങ്ങും ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ചികിത്സ സഹായം വാദ്ഗാനം ചെയ്യുകയും എന്തിനും കൂടെയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
‘ഒരു വിഷമത്തിന്റേയും കാര്യമില്ല. ഒന്നിനും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാൻ ഒപ്പമുണ്ട്. ഒരു സഹോദരനോട് ചോദിക്കും പോലെ ചോദിക്കാം. ഞാൻ ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്- ഗണേഷ് കുമാർ പറഞ്ഞു.
പഴയതിനെക്കാൾ മിടുക്കനായി തിരിച്ചു വരും. എത്ര ചെലവുള്ള ചികിത്സയാണെങ്കിലും നമുക്ക് അത് ചെയ്യാം. സാമ്പത്തികത്തെ കുറിച്ചോർത്ത് ഭയപ്പെടേണ്ടതില്ല’- ചികിത്സ ചെലവിനെ കുറിച്ച് ചോദിച്ച് അറിഞ്ഞതിന് ശേഷം ഗണേഷ് ഉറപ്പു നൽകി.
ഈ കഴിഞ്ഞ ജൂണിലാണ് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയ വാഹനാപകടം നടക്കുന്നത്. കോഴിക്കോട് വടകരയിലെ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം നാട്ടിലേക്ക് മടങ്ങി വരവെയാണ് അപകടം സംഭവിക്കുന്നത്. നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ജീവൻ നഷ്ടപ്പെടുകയും കാറിലുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ, ഉല്ലാസ് അരൂർ എന്നിവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തലക്ക് പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഖത്തും പല്ലിനും മഹേഷിന് ഗുരുതരമായ പരിക്കേറ്റിരുന്നു. 9 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് മഹേഷ് വിധേയനായിരുന്നു. ബിനു അടിമാലിയും ഉല്ലാസ് അരൂരും സുഖം പ്രാപിച്ചു വരികയാണ്.
തനിക്ക് വേണ്ടി പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ട് മഹേഷ് എത്തിയിരുന്നു. കുറച്ച് നാളത്തെ വിശ്രമത്തിന് ശേഷം പഴയതിനെക്കാൾ അടിപൊളിയായി തിരിച്ചു വരുമെന്ന് മഹേഷ് പറഞ്ഞു. ‘എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. നിങ്ങളെല്ലാവരും എന്ന തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും മിമിക്രിയിലൂടെയാണ്. കുറച്ച് നാളത്തെ വിശ്രമത്തിന് ശേഷം പഴയതിനെക്കാൾ അടിപൊളിയായി തിരിച്ചു വരും. അപ്പോഴും എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാകണം. എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി ‘- മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.