സൂപ്പർസ്റ്റാർ രജനികാന്ത് എന്ന പേര് ഇംഗ്ലീഷിലും തമിഴിലുമായി എഴുതി കാണിക്കുമ്പോൾ അന്നും ഇന്നും തിയേറ്ററുകളെ കിടുക്കുമാറ് ഉച്ചത്തിൽ ’തലൈവാ തലൈവാ’ എന്ന വിളി മുഴങ്ങും. മാസല്ലാത്തൊരു എൻട്രിയില്ല സൂപ്പർസ്റ്റാറിന്. പഞ്ചില്ലാത്ത ഡയലോഗുകളും ആ ജീവിതത്തിലില്ല.സ്റ്റൈൽ മന്നന് 70
‘കബാലി” യുടെ ജയിൽമോചനദിവസം. സെല്ലിൽ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന കബാലി അവിടെ നിന്നും പുറത്തിറങ്ങി. പിന്നെ രണ്ടുചുവട് പിന്നോട്ട് വച്ച് വാതിലിന്റെ മുകളിലെ കമ്പിയിൽ ചാടി പിടിച്ച് രണ്ട് പുൾ അപ്പ് എടുക്കുന്നുണ്ട്. പിന്നീടാണ് കോട്ടൊക്കെ ഇട്ട് സ്റ്റൈലായിട്ടുള്ള നടപ്പ്. ഈ സീൻ ഷൂട്ട് ചെയ്യുമ്പോൾ രജനിക്ക് പ്രായം 66! അവിടെ നിന്നും ’പേട്ട” യിലെത്തുമ്പോൾ ആദ്യ സീനിൽ തന്നെ വീണിടത്തു നിന്നും എണീറ്റ് വില്ലനു പിന്നിൽ സംഹാരരുദ്രനായി നിൽക്കുന്ന കാളി. ’ഞാൻ വീഴ്വേനെൻട്ര് നിനയ്ത്തായോ” എന്നു ചോദിച്ച് അവനെയും നിലംപരിശാക്കുന്ന രജനിയുടെ കഥാപാത്രം. അപ്പോൾ പ്രായം 68! വെടിയുണ്ടകൾക്കു നടുവിലൂടെ ഓടിച്ചാടി ഇറങ്ങുന്ന അദിത്യ അരുണാചലം ഐ.പി.എസ്. ’ദർബാറി”ൽ ആടി തകർത്തഭിനയിച്ചപ്പോൾ രജനിക്ക് പ്രായം 69!
നേരത്തെ പ്രഖ്യാപിച്ചതുപോലെ ’അണ്ണാത്തെ” പൂർത്തിയാക്കാൻ രജനി ഇറങ്ങുമ്പോൾ പ്രായം 70 പൂർത്തിയായിരിക്കും. രാഷ്ട്രീയപാർട്ടി രൂപീകരിച്ച് നിയമസഭാമത്സരത്തിന് ഇറങ്ങാൻ തയ്യാറെടുക്കുമ്പോഴും സിനിമ രജനിയ്ക്കൊപ്പം ഉണ്ടാകും. തിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും അടുത്തവർഷം ’ചന്ദ്രമുഖി 2” ൽ അഭിനയിക്കുമെന്നും രജനി സംവിധായകൻ പി. വാസുവിന് വാക്ക് നൽകിയിട്ടുണ്ട്. മറ്റൊരു ആഗ്രഹം കൂടി അദ്ദേഹത്തിനുണ്ട് - ഒരു ട്രാൻസ്ജെൻഡർ കഥാപാത്രമാകണം.
ലൗകിക, ആത്മീയ സംഘർഷങ്ങൾക്കിടയിലൂടെ
ഇന്നലെ രജനികാന്ത് മനുഷ്യജന്മത്തിന്റെ ഏഴുപതിറ്രാണ്ടുകൾ പിന്നിട്ടു എന്നു പറഞ്ഞാൽ അതിൽ അവിശ്വസനീയത ഒന്നും ആരാധകർക്ക് അനുഭവപ്പെടില്ല. കാരണം പ്രായത്തിന്റെ ജരാനരകളും തൊലിയുടെ ചുളുങ്ങലുമൊന്നും രജനി ഒരിക്കലും മറച്ചു വച്ചിട്ടില്ല. മേക്കപ്പിടുമ്പോൾ മാത്രമാണ് അദ്ദേഹം താരമാകുന്നത്. അല്ലാത്തപ്പോൾ ’സാധാരണ മനിതൻ” . ഇങ്ങനെയൊക്കെ ജീവിക്കാൻ രജനിക്കു മാത്രമെ കഴിയൂ. ഈ ജീവിതരീതിയാണ് രജനിയെ വേറിട്ടതാക്കുന്നതും പ്രവചനങ്ങൾക്ക് അതീതനാക്കുന്നതും. ഇതുവരെ രണ്ടായിരുന്ന രജനികാന്തിന് ഇനി മൂന്നാകേണ്ടി വരും. ഇതുവരെ കണ്ടത് വിഗ്ഗുവയ്ക്കാതെ, നര മറച്ചുവയ്ക്കാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന ഒറിജിനൽ രജനികാന്തിനെയും, യന്തിരനായും പ്രതികാരദാഹിയായും ഏഴൈതോഴനായും തിരശീലയിൽ പ്രത്യക്ഷപ്പെടുന്ന സൂപ്പർ താരത്തെയുമാണ്. ഇനി കാണാനിരിക്കുന്നത് പൊതുയോഗങ്ങളെ ഇളക്കിമറിക്കുന്ന, പ്രതിസന്ധികൾക്ക് പരിഹാരം നിർദേശിക്കുന്ന രാഷ്ട്രീയനേതാവിന്റെ വേഷമാണ്. രജനികാന്തിന്റെ ജീവിതത്തിലുടനീളം ലൗകികവും ആത്മീയവുമായ ഒരു സംഘർഷം കാണാം. രാമോജിറാവു ഗെയ്ക്വാദിന്റെയും ജിജാഭായിയുടേയും മകനായി ജനിച്ച കുഞ്ഞിന് അത്ഭുതസിദ്ധിയുണ്ടെന്ന് രക്ഷിതാക്കൾ തന്നെ വിശ്വസിക്കുന്നിടത്തു തുടങ്ങുന്നു ആ ആത്മീയത. പിന്നീട് പലവട്ടം സന്യാസത്തിലേക്കുള്ള വഴി രജനി തിരഞ്ഞെടുക്കാൻ ശ്രമിച്ചു.
അപ്പോഴൊക്കെ കൂടുതൽ പോപ്പുലറാകാൻ ശ്രമിക്കുന്ന മനസിന്റെ മറ്റൊരുപാതി സിനിമയിലെ മായികലോകത്ത് പിടിച്ചു നിറുത്തി. 2002ൽ താൻ ആത്മീയജീവിതത്തിലേക്ക് പോവുകയാണെന്ന് താരം തീരുമാനിച്ചതായി വാർത്തകളുണ്ടായിരുന്നു, രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കുകയാണെങ്കിൽ തന്റെ ആദർശം വ്യക്തമാക്കുന്ന ’ബാബ” എന്ന ചിത്രത്തിനു ശേഷമായിരിക്കും അഭിനയം നിറുത്തുക എന്നായിരുന്നു അന്ന് പറഞ്ഞത്. രജനിയുടെ മനസിലെ ആത്മീയ ലൗകിക സംഘർഷം ഒരു പരിധിവരെ ആ സിനിമയിലൂടെ കാട്ടിയിട്ടുമുണ്ട്. ചിത്രത്തിന്റെ വിജയത്തോടെ അഭിനയം നിറുത്തുമെന്ന് രജനികാന്ത് പറഞ്ഞതോടെ പടം പരാജയപ്പെടുത്താൻ ആരാധകരും തീരുമാനിച്ചു. അങ്ങനെ ’ബാബ” പൊട്ടി. ആ സിനിമയിൽ കാണിച്ച മുദ്രയാണ് താൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിലും രജനികാന്ത് ഉയർത്തി കാട്ടിയത്. ’ബാബ” പൊളിഞ്ഞുവെങ്കിലും അതിലെ ’ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ” എന്ന ഡയലോഗ് ഇന്നും പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രജനി സിനിമയിലേക്ക് പിന്നീട് തിരിച്ചെത്തിയത് 2005ൽ ’ചന്ദ്രമുഖി” യിലൂടെയായിരുന്നു. അന്നുവരെയുളള എല്ലാ കളക്ഷൻ റെക്കോർഡുകളും അന്ന് തകർത്തെറിയപ്പെട്ടു. സിനിമ വിജയിപ്പിക്കാൻ സംവിധായകനെയും മറ്റുതാരങ്ങളെയും കൂട്ടി പ്രമോഷൻ പരിപാടികൾക്ക് രജനികാന്ത് പോകാറില്ല. അത് തങ്ങളുടെ കടമയാണെന്ന് കണ്ട് ആരാധകർ പ്രവർത്തിക്കും.
എന്നും എന്നെന്നും സ്റ്റൈൽ മന്നൻ
അന്നും ഇന്നും സൂപ്പർസ്റ്റാർ രജനി എന്ന പേര് ഇംഗ്ലീഷിലും തമിഴിലുമായി എഴുതികാണിക്കുമ്പോൾ തിയേറ്ററുകളെ കിടുക്കുമാറ് ഉച്ചത്തിൽ ’തലൈവാ തലൈവാ” വിളി മുഴങ്ങും. മാസല്ലാത്തൊരു എൻട്രിയില്ല സൂപ്പർസ്റ്റാറിന്. പഞ്ചില്ലാത്ത ഡയലോഗുകളും ആ താരജീവിതത്തിലില്ല. രജനിയുടെ മുഖം കണ്ടാൽ തിയേറ്ററിൽ ആർപ്പുവിളികൾ മുഴങ്ങും. സ്ക്രീനിൽ രജനികാന്ത് കരയുന്നത് കണ്ടാൽ പ്രേക്ഷകരും കരയും. ചിരിക്കുന്നതു കണ്ടാൽ ചിരിക്കും. ഡാൻസ് ചെയ്യുമ്പോൾ കൂടെ ആടും. ജപ്പാനിൽ രജനിയുടെ സിനിമകൾ തകർത്തോടും. ’ശിവാജി” സിനിമയുടെ വിതരണ അവകാശം സ്വന്തമാക്കാൻ അമേരിക്കയിൽ പോലും മത്സരമുണ്ടായിരുന്നു. ഇതൊക്കെ നേടിയെടുത്തത് അനായാസമായല്ല, അഭിനയിച്ച സിനിമകളെ വെല്ലുന്നതാണ് രജനികാന്തിന്റെ യഥാർത്ഥ ജീവിതം. കൊടുംപട്ടിണിയുടെ ബാല്യം, ജീവിക്കാൻ കൂലിയായി മാറിയ യൗവനം, മൈസൂറിലെ മറാത്ത കുടുംബത്തിൽ ജനിച്ച ശിവാജിറാവുവിന് സിനിമയ്ക്ക് മുമ്പുള്ള ജീവിതം മുൾവഴികൾ നിറഞ്ഞതായിരുന്നു. ജീവിതത്തിന്റെ നെരിപ്പോടിൽ കലയെ സ്ഫുടം ചെയ്തെടുത്ത് നാടകത്തിലൂടെ തുടക്കം. ഏവർക്കും അറിവുള്ളതുപോലെ ഒരു ബസ് കണ്ടക്ടറായിട്ടാണ് രജനി ജീവിതം തുടങ്ങുന്നത്, രാവിലെ ജോലിയും രാത്രിയിൽ നാടകവും അതായിരുന്നു രീതി. തൊപ്പി മുനിയപ്പയാണ് നാടകത്തിലഭിനയിക്കാൻ ആദ്യമായി അവസരം നൽകുന്നത്. മിക്കതും പുരാണകഥകൾ, അതിൽ രജനിക്ക് കിട്ടിയതാകട്ടെ വില്ലൻ വേഷങ്ങളും. മഹാഭാരതമാണ് കഥയെങ്കിൽ ദുര്യോധനൻ രജനിയായിരിക്കും. പക്ഷേ, ദുര്യോധനനെ അവതരിപ്പിക്കുമ്പോഴും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടായിരുന്നു.
ഒരു സ്റ്റൈൽ. വില്ലനിലെ സ്റ്റൈൽ കണ്ട് നാടകസദസ് കൈയടിച്ചിടത്തു നിന്നാണ് ഇപ്പോഴും അലയടിക്കുന്ന ആ കരഘോഷത്തിന്റെ തുടക്കം. ഈ തിരക്കിലും 1973ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പാർട്ട്ടൈമായി പഠിക്കാനും ചേർന്നു. അവിടെവച്ചാണ് കെ.ബാലചന്ദറിനെ കാണുന്നതും അദ്ദേഹം സിനിമയിലേക്ക് ശിവാജി റാവുവിനെ ക്ഷണിക്കുന്നതും. ബാലചന്ദറാണ് പേര് രജനികാന്ത് എന്നാക്കിയത്. ’അപൂർവരാഗ”ങ്ങളിലെ 15 മിനുട്ട് ദൈർഘ്യമുള്ള വില്ലൻവേഷം. മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ശിവാജി റാവു എന്ന ബസ് കണ്ടക്ടറിൽ നിന്നും രജനികാന്ത് എന്ന നടനിലേക്കുള്ള ജൈത്രയാത്രയുടെ തുടക്കം അതായിരുന്നു. 1975 ൽ റിലീസായ അപൂർവരാഗങ്ങൾക്ക് ശേഷം കന്നടയിലും വില്ലൻവേഷങ്ങൾ. ’കഥാസംഗമ”യിൽ അന്ധയായ പെൺകുട്ടിയെ മാനഭംഗം ചെയ്യുന്ന വില്ലന്റെ വേഷം രജനിക്ക് സൂപ്പർ വില്ലൻ പരിവേഷം നൽകി, അതിനുശേഷം കമൽഹാസനൊപ്പം ’പതിനാറ് വയതിനിലെ”. നായകൻ കമൽ, നായിക ശ്രീദേവി, വില്ലൻ രജനി എന്ന കൂട്ടുകെട്ട് തമിഴ്സിനിമയിലെ തന്നെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു.
സൂപ്പർസ്റ്റാറാക്കിയ ഭൈരവി
രജനികാന്ത് സൂപ്പർസ്റ്റാർ ആയിട്ട് 42 വർഷം കഴിഞ്ഞു! മുത്തുരാമൻ സംവിധാനം ചെയ്ത ’ആറിലിരുന്ത് അറുപത് വരെട” യിലാണ് രജനികാന്ത് ആദ്യമായി നായകനാകുന്നത്. സഹോദരങ്ങൾക്ക് വേണ്ടി ത്യാഗം സഹിക്കുന്ന സഹോദരനെ തമിഴ്നാട്ടുകാർ നെഞ്ചിലേറ്റി. ഇത്തരത്തിലുള്ള ത്യാഗങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങൾ പിന്നീട് പലവട്ടം രജനി അഭിനയിച്ചിട്ടുണ്ട്. എം. ഭാസ്കർ സംവിധാനം ചെയ്ത ’ഭൈരവി” യിൽ ആക്ഷൻ ഹീറോ വേഷമായിരുന്നു രജനികാന്തിന്. ആ ചിത്രം 1978 ജൂൺ 8ന് റിലീസായി. സഹോദരിയുടെ കൊലപാതകത്തിന് പകരം വീട്ടാനിറങ്ങുന്ന മൂകയ്യായ്ക്ക് വലതുകാൽ നഷ്ടപ്പെടുന്നു. പിന്നീട് കൃത്രിമക്കാലിന്റെ സഹായത്തോടെ പ്രതികാരം ചെയ്യുന്ന കഥാപാത്രം. കണ്ണുകളെ ഈറനണിയിക്കുന്ന നിരവധി രംഗങ്ങളുള്ള ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തോടെ രജനി സൂപ്പർ സ്റ്റാറായി. രജനിയുടെ നായികയായ ഭൈരവിയെ അവതരിപ്പിച്ചത് ഗീതയായിരുന്നു. 80കളിലെ സൂപ്പർ ഹിറ്റുകളിലൂടെ തമിഴ്സിനിമയിലെ താരരാജാവിന്റെ ചെങ്കോലും കിരീടവും രജനി സ്വന്തമാക്കി. 1983ൽ അമിതാഭ് ബച്ചനും ഹേമമാലിനിക്കുമൊപ്പം ’അന്ധാകാനൂൻ” എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. എങ്കിലും തമിഴ്മണ്ണിനോടു തന്നെയായിരുന്നു രജനിക്ക് എന്നും പ്രിയം. അതിമാനുഷികതയ്ക്കൊപ്പം മണ്ണിന്റെ മണമുള്ള കഥകളാണ് രജനി ചെയ്തതിൽ കൂടുതലും. ദളപതി, മന്നൻ, വീര, ബാഷ, മുത്തു, അരുണാചലം, പടയപ്പ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു രജനിക്ക് 90കൾ. രജനിയുടെ ’മുത്തു” വാണ് ജപ്പാനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ആദ്യ തമിഴ്ചിത്രം. ’മുത്തു: ദ ഡാൻസിംഗ് മഹാരാജ” എന്ന ചിത്രം ജപ്പാനിലും വൻഹിറ്റ്. സൗത്ത് ആഫ്രിക്കയിലും യു.കെയിലും ബോക്സ് ഓഫീസ് റെക്കോഡ് ഭേദിച്ച പത്ത് മികച്ച സിനിമകളുടെ കൂട്ടത്തിലായിരുന്നു 2007ൽ ഇറങ്ങിയ ’ശിവാജി” യുടെ സ്ഥാനം. കബാലി സിനിമ കണ്ടതോടെ ആസ്ട്രേലിൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ രജനിയുടെ ഫാനായി.
വന്ന വഴി മറക്കാത്ത താരം
‘ഭൈരവി” സിനിമയുടെ നിർമ്മാതാവും കഥാകൃത്തുമായ കലൈജ്ഞാനം ഒരുവീടുപോലുമില്ലാതെ ദുരിതത്തിലാണെന്ന് നടൻ ശിവകുമാറിൽ നിന്നറിഞ്ഞ ഉടൻ കലൈജ്ഞാനത്തെ തേടി അവിടെയെത്തി. ഒരു കോടി രൂപയുടെ വീട് നൽകി. കൊവിഡ് വന്നപ്പോൾ ജോലി നഷ്ടപ്പെട്ട സിനിമാ തൊഴിലാളികൾക്കായി നൽകിയത് 50 ലക്ഷം രൂപ. വന്ന വഴികൾ ഒരിക്കൽപ്പോലും രജനി മറന്നിട്ടില്ല. ഇന്നും സമയം കിട്ടിയാൽ പഴയസുഹൃത്തുകളെ രജനി കാണും, സൗഹൃദം കാത്തുസൂക്ഷിക്കും.രജനി ചെയ്യുന്ന സേവനങ്ങളുടെ കണക്കെഴുതാൻ ഗിന്നസ് ബുക്ക് പോര എന്ന് സുഹൃത്തുകളിൽ ഒരാൾ തമാശയായി പറഞ്ഞിട്ടുണ്ട്. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും ലോകം രജനിയിലെ മനുഷ്യസ്നേഹിയെ കണ്ടതാണ്. ഒരു ജനതമുഴുവൻ ദൈവതുല്യനായി ആരാധിക്കുന്ന രജനികാന്തിന് പത്മവിഭൂഷൺ നൽകാൻ വൈകിയത് എന്താണെന്ന ചിന്ത മാത്രമാണ് തമിഴ്നാട്ടുകാർക്കുള്ളത്. ട്രോളുകൾ പറയുമ്പോലെ രജനിക്ക് അല്ല പത്മവിഭൂഷൺ ബഹുമതി ലഭിച്ചത്, പത്മവിഭൂഷണിന് ലഭിച്ച ബഹുമതിയാണ് രജനി.
തലൈവർ മുതൽവൻ ആകുമോ?
1998ൽ സംവിധായകൻ ശങ്കർ രജനികാന്തിനോട് ഒരു സിനിമയുടെ കഥ പറഞ്ഞു. മാദ്ധ്യമപ്രവർത്തകനായ ഒരാൾ ഒരു പ്രത്യേകസാഹചര്യത്തിൽ ഒരുദിവസം മാത്രം മുഖ്യമന്ത്രിയാകുന്നതും പിന്നീട് അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയാവുന്നതും തമിഴ്നാട്ടിൽ ശാന്തിയും സദ്ഭരണവും ഉണ്ടാകുന്നതാണ് കഥ. പക്ഷേ, അന്ന് രജനികാന്ത് ആ സിനിമയിൽ അഭിനയിക്കാൻ തയ്യാറായില്ല. 1996ൽ രജനിയെ മുഖ്യമന്ത്രിയായി കാണാൻ ആരാധകർ കൊതിച്ചിരുന്നു. അപ്പോഴും ആ ട്രെൻഡ് നിലനിൽക്കുന്നതിനാൽ മുഖ്യമന്ത്രിയാകുന്ന വേഷം വേണ്ടെന്നു വച്ചു. ശേഷം ശങ്കർ നടൻ അർജ്ജുനന് ഈ വേഷം നൽകി. ’മുതൽവൻ” 99ലെ ഏറ്റവും വലിയ ഹിറ്റായി. അന്ന് രജനി ’മുതൽവനി”ൽ അഭിനയിച്ചിരുന്നുവെങ്കിൽ രാഷ്ട്രീയ പ്രവേശം ഇത്രയും വൈകില്ലായിരുന്നുവെന്നാണ് പൊതുവെയുള്ള നിരീക്ഷണം. മാത്രമല്ല, രാഷ്ട്രീയഭാവിക്ക് ഏറെ ഗുണകരമായി മാറുകയും ചെയ്യുമായിരുന്നു. സൂപ്പർഹിറ്റായ ’കബാലി” യിൽ സംവിധായകൻ, രജനിയെക്കൊണ്ട് ചില രാഷ്ട്രീയ സംഭാഷണങ്ങൾ പറയിക്കുന്നുണ്ട്. ഗാന്ധിജി പാശ്ചാത്യവസ്ത്രങ്ങൾ ഉപേക്ഷിച്ചതും അംബേദ്കർ എപ്പോഴും സ്യൂട്ട് ധരിച്ചതും രാഷ്ട്രീയലക്ഷ്യങ്ങൾ നേടാനായിരുന്നുവെന്നാണ് കബാലി പറയുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശത്തോടെ തമിഴ്നാടിന്റെ രാഷ്ട്രീയചിത്രം മാറുമോ എന്നറിയാൻ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം.