ഒക്‌ടോബര്‍ 15 ന് ഫിലഡല്‍ഫിയയില്‍ വച്ച് നടക്കാന്‍ പോകുന്ന ഫൊക്കാന തിരഞ്ഞെടുപ്പില്‍ 2016-18 ലെ സാരഥികളായി മാധവന്‍നായര്‍ നേതൃത്വം നല്‍കുന്ന ടീമിനെ വിജയിപ്പിക്കണമെന്ന് വിവിധ മലയാളി സംഘടനാ നേതാക്കള്‍ അഭ്യര്‍ഥിച്ചു. പ്രസിഡന്റായി മാധവന്‍ നായര്‍, ജനറല്‍ സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ജോയി ഇട്ടന്‍, ട്രഷററായി ഷാജി വര്‍ഗീസ്, വൈസ് പ്രസിഡന്റായി ഡോ. ജോസ് കാനാട്ട്, അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് മെമ്പറായി ലീലാ മാരേട്ട് എന്നിവരെ തിരഞ്ഞെടുക്കണമെന്ന് എല്ലാ പ്രതിനിധികളോടും അഭ്യര്‍ഥിക്കുന്നു. ടൊറന്റോ കണ്‍വന്‍ഷനില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ചുരുക്കം ചില വ്യക്തികളുടെ സ്വാര്‍ഥ താല്‍പര്യങ്ങളും നീണ്ട ചര്‍ച്ചകളും മൂലം നടക്കാതെ പോയതില്‍ നേതാക്കള്‍ അമര്‍ഷം രേഖപ്പെടുത്തി.

നാലു വര്‍ഷത്തോളം സംഘടനയില്‍ ഉറച്ചുനില്‍ക്കുകയും രണ്ടു വര്‍ഷത്തോളം കമ്മിറ്റിയില്‍ ഇരിക്കുകയും ചെയ്ത ഒരു സംഘടനയേയും വ്യക്തിയേയും കെട്ടിച്ചമച്ച ആരോപണങ്ങള്‍ കൊണ്ട് അപമാനിക്കാന്‍ ശ്രമിക്കുകയും അതിന് ഒത്താശചെയ്ത വ്യക്തികളും ഫൊക്കാനയുടെ ഭാവിയേക്കാള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്നതില്‍ സംശയമില്ല. അതേ പോലെ തന്നെ ഫൊക്കാനയില്‍ രണ്ടുവര്‍ഷം തികഞ്ഞില്ല എന്നു പറഞ്ഞ് പ്രബുദ്ധമായ ഒരു സംഘടനയെ തേജോവധം ചെയ്യാന്‍ ശ്രമിച്ചവര്‍ ആ സംഘടനയോടൊപ്പം ഫൊക്കാനയില്‍ അംഗത്വം നേടിയ ഒരു ”ഡൊമസ്റ്റിക് ബിസിനസ് കോര്‍പറേഷനെ’ പറ്റി മൗനം പാലിച്ചത് ഈ വ്യക്തികളുടെ ഉദ്ദേശ്യം വെളിവാക്കുന്നു.

ജൂലൈ മൂന്നിനുശേഷം ഏകദേശം ഒന്നരമാസത്തോളം ഫൊക്കാനയുടെ അനിഷേധ്യനേതാക്കളായ മുന്‍പ്രസിഡന്റുമാരുടെയും നേതാക്കളുടെയും സമവായ ശ്രമത്തിന് പുറംതിരിഞ്ഞുനിന്ന് ഫൊക്കാനയെ കൊഞ്ഞനം കാട്ടുന്ന വ്യക്തികള്‍ സമൂഹത്തിനുതന്നെ അപമാനമാണ്. ചര്‍ച്ചകള്‍ക്കും വഴങ്ങലിനും തയാറായി മുന്നോട്ടുവന്ന മാധവന്‍നായര്‍ ടീം എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. ഇലക്ഷന് വെറും 18 ദിവസത്തോളം ബാക്കി നില്‍ക്കുന്ന ഈ അവസരത്തില്‍ ഇനിയും ചര്‍ച്ചകള്‍ക്ക് സമയം പാഴാക്കാതെ മലയാളി സമൂഹത്തില്‍ ശക്തമായ നേതൃത്വം നല്‍കാന്‍ പ്രാപ്തരായ മാധവന്‍നായര്‍ ടീമിനെ വിജയിപ്പിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here