ഹോളണ്ട് സർക്കാരുമായി ചേർന്നു മിൽമ സംസ്ഥാനത്ത് ആദ്യമായി ഉയർന്ന നിലവാരത്തിലുള്ള ‘ജൈവ പാൽ’ ഉൽപാദിപ്പിക്കാൻ ഒരുങ്ങുന്നു. വയനാടിലെ മുള്ളൻകൊല്ലിയിൽ പ്രവർത്തിക്കുന്ന അഞ്ച് സഹകരണ സംഘങ്ങളുമായി ചേർന്നാണു വിപ്ലവകരമായ ഉദ്യമത്തിനു മിൽമ ഒരുങ്ങുന്നത്.

രാസവളം ചേർന്ന പുല്ലോ പിണ്ണാക്ക് ഉൾപ്പെടെയുള്ള മറ്റു ഭക്ഷണ പദാർഥങ്ങളോ ആന്റി ബയോട്ടിക്കുകളോ നൽകാതെ, പ്രകൃതിയോടു പൂർണമായും ഇഴുകിച്ചേർന്നു വളരുന്ന പശുക്കളിൽ നിന്നായിരിക്കും ‘ജൈവ പാൽ’ ഉൽപാദിപ്പിക്കുന്നതെന്നു മിൽമ മാനേജിങ് ഡയറക്ടർ കെ.ടി. തോമസ് പറഞ്ഞു.

ഇതിനായി ഹോളണ്ട് സർക്കാർ അംഗീകാരമുള്ള സോളിഡാരിഡാഡ് എന്ന എൻജിഒയും ബെംഗളൂരുവിലെ ട്രാൻസ് ഡിസിപ്ളിനറി യൂണിവേഴ്സിറ്റിയുമായി മിൽമ കൈകോർക്കും. ഹോളണ്ടുമായുള്ള ധാരണാപത്രം അടുത്തു തന്നെ ഒപ്പുവയ്ക്കാനാണു പദ്ധതി.

ആലുവയിലെ ഇൻഡൊസെർട്ട് എന്ന ഏജൻസിക്കാണു ‘ജൈവ പാൽ’ സർട്ടിഫിക്കറ്റ് നൽകുന്ന ചുമതല. പശുക്കളെ പ്രകൃതിക്കിണങ്ങും വിധം പരിപാലിക്കുന്നതിനായി സൊസൈറ്റികൾക്കും പ്രവർത്തകർക്കും പരിശീലനം നൽകിയിട്ടുണ്ട്.

ഒന്നര വർഷത്തോളം അധ്വാനം വേണ്ടതാണു ജൈവ പാൽ ഉൽപാദനം. പശുവിനെ വളർത്തുന്ന ഘട്ടം മുതൽ ഭക്ഷണം, ചികിൽസ, പ്രസവം, തുടർപരിചരണം എന്നിവയിലെല്ലാം അതീവ ശ്രദ്ധ വേണം. രാസവളങ്ങൾ ഉപയോഗിക്കാത്ത പുല്ലാണെന്ന് ഉറപ്പു വരുത്തണം. പിണ്ണാക്കിൽ പോലും ഈ ശ്രദ്ധ വേണം. ആന്റി ബയോട്ടിക്കുകൾ നൽകില്ല. അഥവാ നൽകേണ്ടി വന്നാലും ആ പശുവിൽ നിന്ന് 15 ദിവസത്തേക്കു പാൽ കറക്കില്ല. തുടങ്ങി ഒട്ടേറെ നിബന്ധനകൾ താണ്ടിയായിരിക്കും ‘മിൽമ’യുടെ ‘ജൈവ പാൽ’ വിപണിയിൽ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here