രാജ്യാന്തര ബഹിരാകാശ ചരിത്രത്തിൽ ഏറെ വിലപ്പെട്ട ഒരു ദിനമാണ് ഇന്ന്. പ്രത്യേകിച്ചും ഇന്ത്യയ്ക്ക്. ലോകം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച പരീക്ഷണത്തിൽ ഇന്ത്യ വിജയിച്ചിരിക്കുന്നു. ആദ്യ പരീക്ഷണം തന്നെ വൻ വിജയമായി. ഇന്ത്യയുടെ പുനരുപയോഗ ബഹിരാകാശ വാഹനം തിരിച്ചിറക്കി ലോകത്തെ അദ്ഭുതപ്പെടുത്തി കളഞ്ഞു ഐഎസ്ആർഒ.
നീണ്ട പന്ത്ര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ചരിത്ര നേട്ടമെന്നതും ശ്രദ്ധേയമാണ്. തിങ്കളാഴ്ച രാവിലെ 7 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് പരീക്ഷണം നടന്നത്. വിക്ഷേപിച്ച് 20 മിനിറ്റിനു ശേഷം പരീക്ഷണം വിജയിച്ചെന്ന് ഐഎസ്ആർഒ അധികാരികൾ മാധ്യമങ്ങളെ അറിയിച്ചു.
വിമാന മാതൃകയിലുള്ള വാഹനമാണ് പരീക്ഷിച്ചത് (ആർഎൽവി-ടിഡി). ഇന്ത്യൻ ബഹിരാകാശ രംഗത്ത് ഏറെ മാറ്റമുണ്ടാക്കുന്ന പരീക്ഷണം വീക്ഷിക്കാൻ പ്രമുഖ ഗവേഷകരെല്ലാം എത്തിയിരുന്നു. ഇന്ത്യ ആദ്യമായി പരീക്ഷിക്കുന്ന ചിറകുള്ള ബഹിരാകാശ പേടകമാണ് ഇത്.
ഇത്തരമൊരു വാഹനം നിർമിക്കാൻ 95 കോടി രൂപയാണ് ചെലവായത്. ഖര ഇന്ധനമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒൻപത് ടൺ ഭാരമുള്ള ബൂസ്റ്റർ റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ച് 70 കിലോമീറ്റർ മുകളിലെത്തി ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗത്തിൽ താഴേക്ക് തിരിച്ചെത്തുന്ന പദ്ധതിയാണിത്.
ഈ പദ്ധതിയുടെ പൂർണ പരീക്ഷണം 2030 ൽ നടത്താനാകുമെന്നാണ് കരുതുന്നത്. നിലവിലെ വാഹനത്തെക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള വാഹനമാണ് ഇനി പരീക്ഷിക്കുക. ഇത്രയും വലിയ നേട്ടത്തിനു പിന്നിൽ മലയാളി ഗവേഷകനാണ്.
നെയ്യാറ്റിൻകര സ്വദേശി ശ്യാം മോഹനാണ് ആർഎൽവി-ടിഡിയുടെ പ്രോജക്ട് ഡയറക്ടർ.